അറബിയില്‍ നിന്ന് സാമ്പത്തിക സഹായം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യുകയും ചെയ്ത 66കാരനെ പോലിസ് പിടികൂടി. നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതിയായ വടക്കുമുറി സ്വദേശി നടുവത്ത് ചാലില്‍ വീട്ടില്‍ അറബി അസൈനാറാണ് പിടിയിലായത്. ഇയാളുടെ തട്ടിപ്പിനിരയായ പന്നിയങ്കര സ്വദേശിയായ യുവതിയുടെ പരാതിയില്‍ ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണറുടെ ക്രൈം സ്‌ക്വാഡും പന്നിയങ്കര ഇന്‍സ്പെക്ടര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറബി അസൈനാല്‍ പിടിയിലായത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 25നാണ് യുവതി കബളിപ്പിക്കപ്പെട്ടത്. നിലമ്പൂരിലുള്ള ഒരു അറബിയെ പരിചയപ്പെടുത്തി കൊടുക്കാമെന്നും യുവതിക്കു അറബിയില്‍ നിന്നു സ്വര്‍ണവും മറ്റു സാമ്പത്തിക സഹായങ്ങളും വാങ്ങി നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് നിലമ്പൂരിലെത്തിച്ചു. അവിടെ ലോഡ്ജില്‍ മുറിയെടുത്ത പ്രതി യുവതിയെ മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും യുവതിയുടെ മൊബൈല്‍ ഫോണും 14,500 രൂപയും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

കബളിപ്പിക്കപ്പെട്ട യുവതി പിന്നീട് പന്നിയങ്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് ഇതേ രീതിയില്‍ അറബി കല്യാണവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളെക്കുറിച്ചു തിരച്ചില്‍ നടത്തി. തുടര്‍ന്ന് ഇവര്‍ ഒന്നിച്ചു പോയ ലോഡ്ജ് പരിസരത്തെ സിസിടിവി പരിശോധിച്ചതില്‍ പ്രതി നിരവധി കേസില്‍ ഉള്‍പ്പെട്ട 'അറബി അസൈനാര്‍' ആണെന്ന് മനസ്സിലാക്കി.

തുടര്‍ന്ന് ഫറോക്ക് ക്രൈം സ്‌ക്വാഡും പന്നിയങ്കര പൊലീസും നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട് മംഗലാപുരം ഭാഗത്ത് പ്രതി ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചു. കാസര്‍കോട് സ്വദേശി ആയ മറ്റൊരു യുവതിയെ പറ്റിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് പോലിസ് പിടികൂടുന്നത്. കോഴിക്കോട് കസബ, മഞ്ചേരി, കോട്ടയ്ക്കല്‍, ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനില്‍ പ്രതിക്ക് ഇതേ രീതിയില്‍ സ്ത്രീകളെ പറ്റിച്ചതായി കേസുകള്‍ ഉണ്ട്.