ഡെറാഡൂണ്‍: കൊല്‍ക്കത്തയിലെ ആശുപത്രിയെ ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ നടുക്കുന്ന വിവാദമായി മാറിക്കൊണ്ടിരിക്കവേ മറ്റൊരു ആരോഗ്യ പ്രവര്‍ത്തകയുടെ കൊലപാതകവും ചര്‍ച്ചയാകുന്നു. ഉത്തരാഖണ്ഡിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്ന നഴ്‌സിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവമായിരുന്നു ഇത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊന്നത്. ജൂലൈ 30ന് ആശുപത്രിയില്‍നിന്ന് മടങ്ങിയ യുവതിയെ കാണാനില്ലെന്ന് കാണിച്ച് പിറ്റേദിവസം സഹോദരി പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആഗസ്റ്റ് എട്ടിന് വീടിന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള ഒഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. 11കാരിയായ മകള്‍ക്കൊപ്പമായിരുന്നു നഴ്‌സ് കഴിഞ്ഞുവന്നിരുന്നത്.

കൊല്ലപ്പെട്ട യുവതിയുടെ മൊബൈല്‍ ഫോണുമായി കടന്നകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ധര്‍മേന്ദ്രയെ രാജസ്ഥാനില്‍നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്താണ് പൊലീസ് പ്രതിയെ പിടികൂടിയത്. കൂലിപ്പണിക്കാരനാണ് ഇയാള്‍. സംഭവദിവസം മദ്യലഹരിയിലായിരുന്ന പ്രതി യുവതിയെ അപ്പാര്‍ട്ട്‌മെന്റില്‍ കയറുന്നതിനു മുമ്പ് ക്രൂരതക്ക് ഇരയാക്കുകയായിരുന്നു.

ബലപ്രയോഗത്തിലൂടെ യുവതിയെ സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ച ധര്‍മേന്ദ്ര, ബലാത്സംഗം ചെയ്യുകയും പിന്നീട് സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നു. കൊലപാതകത്തിനു പിന്നാലെ യുവതിയുടെ പേഴ്‌സില്‍നിന്ന് 3000 രൂപയും ഫോണും മോഷ്ടിച്ച ശേഷമാണ് പ്രതി കടന്നതെന്ന് പൊലീസ് പറഞ്ഞു.

കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് സമാനമായ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.