കൊല്ലം: കൊല്ലം ആയൂരില്‍ ടെക്സ്റ്റൈല്‍സ് ഷോപ്പിന്റെ ഉടമയും ഓഫീസ് ജീവനക്കാരിയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. ആയൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ലാവിഷ് എന്ന ടെക്‌സ്റ്റെയില്‍ സ്ഥാപനത്തിന്റെ ഉടമയാണ് കോഴിക്കോട് സ്വദേശിയായ അലി. ഇയാള്‍ക്കൊപ്പമാണ് പള്ളിക്കല്‍ സ്വദേശിയായ ദിവ്യമോളെയാണ് സ്ഥാപനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരു വര്‍ഷമായി ഇവിടെ തുണിക്കട നടത്തിവരികയാണ്. പ്രദേശത്തെ മറ്റ് വ്യാപാരികളുമായി അലിക്ക് വലിയ ബന്ധം ഉണ്ടായിരുന്നില്ല. ഉദ്ഘാടന വേളയിലാണ് വ്യാപാരി വ്യവസായി ഏകോപന സമതി നേതാക്കളുമായി ബന്ധപ്പെട്ടത്. ഇത് പ്രകാരം ഉദ്ഘാടനത്തിന് നേതാക്കള്‍ പങ്കെടുത്തിരുന്നു. ആയൂരില്‍ ജനത്തിരക്കുള്ള സ്ഥലത്തായിരുന്നില്ല സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. അതുകൊണ്ട് അധികമാര്‍ക്കും സ്ഥാപനത്തെ കുറിച്ച് വ്യക്തതകള്‍ ഇല്ല.

കടയിലെ മാനേജരാണ് ദിവ്യാമോള്‍. അലിയുമയി ഇവര്‍ അടുത്ത സൗഹൃദത്തിലായിരുന്നു എന്നാണ് ജീവനക്കാര്‍ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. സ്ഥാപനത്തിലെ മറ്റു ജീവനക്കാരേക്കള്‍ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ദിവ്യമോളെ ഏല്‍പ്പിച്ചിരുന്നു. ഇന്നലെ ദിവ്യമോള്‍ വീട്ടില്‍ ചെന്നിരുന്നില്ല. ഇവര്‍ ഒന്നിച്ചാണ് ബാഗ്ലൂരും കോയമ്പത്തൂരും പോയി വസ്ത്രങ്ങള്‍ വാങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ അടിയന്തര സാഹചര്യത്തില്‍ അങ്ങനെ എന്തെങ്കിലും പര്‍ച്ചേസിന് പോയിരിക്കാമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ ഫോണിലും വിളിച്ചു കിട്ടാതെ വന്നതോടയാണ് തിരിച്ചില്‍ തുടങ്ങിയത്.

ഇന്ന് രാവിലെ ഷോപ്പിലെത്തിയ മറ്റ് ജീവനക്കാര്‍ ഷോപ്പ് അടച്ചിരുന്നതിനെ തുടര്‍ന്ന് പരിശോധന നടത്തുമ്പോഴാണ് അകത്ത് ഇരുവരും തൂങ്ങിനില്‍ക്കുന്ന നിലയില്‍ കാണുന്നത്. രണ്ട് ഫാനിലായാണ് ഇവര്‍ തൂങ്ങിനിന്നത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക നിഗമനം ആത്മഹത്യയാണെന്ന് തന്നെയാണ്. മറിച്ചുള്ള സാധ്യതകളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ചടയമംഗലം പോലീസാണ് അന്വേഷണം നടത്തുന്നത്.

മരിച്ച ദിവ്യ രണ്ട് പെണ്‍കുട്ടികളുടെ മാതാവാണ്. ആത്മഹത്യാ കുറിപ്പികള്‍ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇരുവരുടെയും മൊബൈല്‍ ഫോണുകളും പോലീസ് വിശദമായി പരിശോധിക്കും. സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്. രണ്ട് പേരുടെ മരണം ആയൂരിലെ വ്യവസായികളെയും ജീവനക്കാരെയും ഞെട്ടിച്ചിട്ടുണ്ട്.