കൊച്ചി: എറണാകുളം ഇടക്കൊച്ചിയില്‍ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ്. കൊച്ചി പെരുമ്പടപ്പ് സ്വദേശി ആഷിഖി (30)നെയാണ് ഇന്നലെ വൈകിട്ട് നിര്‍ത്തിയിട്ട വാനിന്റെയുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവാണ് കൊലപാതകം നടത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയും കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊലപാതകമാണെന്നും ആഷിക്കിന്റെ പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് പള്ളുരുത്തി സ്വദേശി ശിഹാബ് (39) കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും യുവതിക്ക് പങ്കുണ്ടോ എന്നതില്‍ അന്വേഷണം നടത്തുകയാണെന്നും മട്ടാഞ്ചേരി എസിപി ഉമേഷ് ഗോയല്‍ പറഞ്ഞു. വാനില്‍ മീന്‍ വിതരണം നടത്തുന്ന ജോലിയായിരുന്നു ആഷിഖിന്.

യുവാവിന് പരിക്കേറ്റ സ്ഥലത്ത് പോലീസെത്തി തെളിവുകള്‍ ശേഖരിച്ചു. ചോരക്കറ പറ്റിയ ഷൂസ് കണ്ടെത്തിയതോടെയാണ് സംശയം ഉയര്‍ന്നത്. യുവതിയുമായുള്ള യുവാവിന്റെ ബന്ധത്തിനെ തുടര്‍ന്നുണ്ടായ വൈര്യമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പോസ്റ്റ്‌മോര്‍ട്ടത്തിനും വിശദമായ അന്വേഷണത്തിനും ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂ. യുവാവിന്റെ പെണ്‍സുഹൃത്തും ഭര്‍ത്താവും പോലീസ് കസ്റ്റഡിയിലാണ്. ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ വിഷയങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഇടക്കൊച്ചി കണ്ണങ്ങാട് പാലത്തിനു സമീപം ഇന്ദിരാഗാന്ധി റോഡിലെ ആളൊഴിഞ്ഞ സ്ഥലത്തു നിര്‍ത്തിയിട്ട ഇന്‍സുലേറ്റഡ് വാനിനകത്തെ മുന്‍സീറ്റിലാണ് ഇന്നലെ ആഷിഖിനെ കാണപ്പെട്ടത്. തനിക്ക് അപകടത്തില്‍ പരുക്കേറ്റെന്നും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ആഷിഖ് വിളിച്ചെന്നും സ്ഥലത്തെത്തുമ്പോള്‍ താന്‍ കാണുന്നത് കാലില്‍ നിന്ന് രക്തം വമിക്കുന്നതാണെന്നും പെണ്‍സുഹൃത്ത് പൊലീസിനോട് പറഞ്ഞിരുന്നു. പെണ്‍സുഹൃത്ത് സ്ഥലത്തെത്തിയപ്പോള്‍ തന്നെ ആഷിഖ് മരിച്ചിരുന്നു എന്നാണ് കരുതുന്നത്. യുവതി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും യുവതി തന്നെ ആഷിഖിനെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയുമായിരുന്നു.

യുവതിയുമായി ആഷിക് അടുപ്പത്തിലായിരുന്നു എന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കൊടുവില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് കരുതിയിരുന്നത്. സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കാലില്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ചതു പോലെയായിരുന്നു മുറിവുകള്‍. എന്നാല്‍ ഇത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് ആഷിഖിന്റെ കുടുംബം രംഗത്തെത്തി. തുടര്‍ന്ന് യുവതിയേയും ഭര്‍ത്താവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഭാര്യ സ്ഥലത്ത് എത്തുന്നതിനു മുമ്പു തന്നെ ശിഹാബ് ആഷിഖിനെ കൊലപ്പെടുത്തി എന്നാണ് നിഗമനം. ഇരു കാലുകളുടെയും തുടകളിലും കാല്‍ത്തണ്ടകളിലും ആഴത്തില്‍ മുറിവേല്‍പ്പിച്ച് രക്തം നഷ്ടപ്പെട്ടതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

യുവതിയും ആഷിഖുമായി അടുപ്പത്തിലായിരുന്ന കാര്യം ഭര്‍ത്താവിന് അറിയാമായിരുന്നു എന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ ഇതിലേറെ കാര്യങ്ങള്‍ സംഭവത്തില്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. യുവതിയുമായി ആഷിഖ് അടുപ്പത്തിലായിരുന്നു എന്നും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആഷിഖ് വഴങ്ങിയില്ല എന്നും പറയപ്പെടുന്നു. തുടര്‍ന്ന് ആഷിഖിനെതിരെ യുവതി പൊലീസില്‍ പരാതിപ്പെടുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട് എന്നും നാട്ടുകാര്‍ പറയുന്നു.