പത്തനംതിട്ട: മാനസിക വെല്ലുവിളി നേരിടുന്ന കോളജ് വിദ്യാര്‍ഥിനിയ്ക്ക് ലൈംഗിക പീഡനം നേരിട്ട സംഭവത്തില്‍ പോലീസ് എട്ട് കേസ് എടുത്തു. ഒമ്പതു പ്രതികളുണ്ട്.

അഞ്ചു പേരെ കസ്റ്റഡിയില്‍ എടുത്തു. രണ്ടാം വര്‍ഷ ബിരുദത്തിന് പഠിക്കുന്ന പെണ്‍കുട്ടിയ്ക്കാണ് പീഡനം നേരിടേണ്ടി വന്നത്. 75 ശതമാനത്തോളം മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. പത്തനംതിട്ട വനിത പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു പേരെ കസ്റ്റഡിയില്‍ എടുത്തു. ആകെ ഒന്‍പതു പ്രതികളാണുള്ളത്. കഴിഞ്ഞ ഒരു വര്‍ഷമായി 20 വയസുള്ള യുവതി പീഡനം നേരിട്ടു വരികയാണ്.

സഹപാഠികളായ പെണ്‍കുട്ടികളുടെ ഫോണിലേക്ക് ചെറുപ്പക്കാരുടെ വിളി എത്തിയതോടെയാണ് പീഡന വിവരം പുറത്തു വന്നത്. ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ട യുവാക്കള്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചവര്‍ പരിചയപ്പെടുകയും പീഡിപ്പിക്കുകയുമായിരുന്നു. സുഹൃത്തുക്കള്‍ വഴി പെണ്‍കുട്ടിയുടെ നമ്പര്‍ ലഭിച്ചവര്‍ പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് നമ്പര്‍ കൈമാറുകയുമായിരുന്നു.

ഇവര്‍ പെണ്‍കുട്ടിയോട് സുഹൃത്തുക്കളായ പെണ്‍കുട്ടികളുടെ നമ്പര്‍ ചോദിച്ച് വാങ്ങി. ഇങ്ങനെ ലഭിച്ച നമ്പരുകളിലേക്ക് വിളി ചെന്നതോടെയാണ് വിവരം പുറത്തു വരുന്നത്. കോളജ് അധികൃതര്‍ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പത്തനംതിട്ട ഡിവൈ.എസ്.പിക്ക് കൈമാറി. ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ നിര്‍ദേശ പ്രകാരം പത്തനംതിട്ട വനിതാ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തിരുവല്ല ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഇതു വരെ അഞ്ചു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.