പെരുമ്പിലാവ്: പെരുമ്പിലാവ് മുല്ലപ്പിള്ളിക്കുന്നിലെ നാലുസെന്റ് കോളനിയില്‍ കൊലപാതകത്തിന് കാരണം ലഹരിമാഫിയാ സംഘാംഗങ്ങള്‍ തമ്മിലുള്ള പക. മരത്തങ്ങോട്ട് വാടകയ്ക്ക് താമസിക്കുന്ന കടവല്ലൂര്‍ സ്വദേശി കൊട്ടിലിങ്ങല്‍ വീട്ടില്‍ അക്ഷയ് (കൂത്തന്‍-28) ആണ് മരിച്ചത്. കേസിലെ മുഖ്യപ്രതി മുല്ലപ്പിള്ളി നാലുസെന്റ് കോളനിയില്‍ മണ്ടുമ്പാല്‍ വീട്ടില്‍ ലിഷോയ് ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി. അടുത്തിടെയാണ് അക്ഷയയുടെ വിവാഹം നടന്നത്. ഷബിനാണ് അക്ഷയ്യുടെ പിതാവ്. ഷീജയാണ് അമ്മ.

കഞ്ചാവ് കച്ചവടത്തിന് കാര്‍ വാടകയ്‌ക്കെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അക്ഷയ് ഭാര്യ നന്ദനയുമൊന്നിച്ച് ലിഷോയുടെ വീട്ടിലെത്തുന്നത്. പെരുമ്പിലാവിലെ വീട്ടിലേക്ക് അക്ഷയിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം ലിഷോയുടെ സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വീടിനു മുന്നില്‍ ഉണ്ടായിരുന്ന കാര്‍ തല്ലിത്തകര്‍ത്തു. കൊലയ്ക്കുശേഷം ലിഷോയ് പാടത്ത് ഒളിച്ചു. അവിടെനിന്ന് ശനിയാഴ്ച രാവിലെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പോലീസ് പിടികൂടി.

വെട്ടേറ്റ അക്ഷയ് രക്തത്തില്‍ക്കുളിച്ചാണ് വീടിനു പുറത്തേക്കോടിയത്. വീടിന്റെ പടിയിലും രക്തം തളംകെട്ടിക്കിടപ്പുണ്ട്. ലഹരി കേസില്‍ ജയിലിലായിരുന്ന ലിഷോയ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. നിരവധി കേസുകളില്‍ പ്രതിയായ 'കൂത്തന്‍' എന്ന് വിളിക്കുന്ന അക്ഷയും അറിയപ്പെടുന്ന റൗഡിയാണ്. ഭര്‍ത്താവിനെ ആക്രമിക്കുന്നത് കണ്ട അക്ഷയ്‌യുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കാറുകയായിരുന്നു. സുഹൃത്തുക്കളും ലഹരി കച്ചവടക്കാരുമായിരുന്നു കൊല്ലപ്പെട്ട അക്ഷയ്‌യും ലിഷോയിയും ബാദുഷയും.

കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഘര്‍ഷത്തില്‍ പരിക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇയാള്‍ ഗുരുവായൂര്‍ സ്റ്റേഷന്‍ റൗഡി ലിസ്റ്റിലുള്ളയാളാണ്. ലഹരിക്കടത്തും പോലീസിനെ അക്രമിച്ചതുമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അക്ഷയ്.