ആറ്റിങ്ങല്‍: 15കാരാരിയെ നാല് വര്‍ഷം പീഡിപ്പിച്ച കേസില്‍ ദമ്പതിമാര്‍ അസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. ആറ്റിങ്ങല്‍ ഇളമ്പ പാലത്തിനു സമീപം ബിന്ദുഭവനില്‍ ശരത് (28), ഭാര്യ മുദാക്കല്‍ പൊയ്കമുക്ക് കാട്ടുചന്ത നന്ദനംവീട്ടില്‍ നന്ദ (24) എന്നിവരാണ് അറസ്റ്റിലായത്. നാലുവര്‍ഷമായി ബാലികയെ പീഡിപ്പിച്ചുവരുന്നതായാണ് കേസ്. ഭാര്യയെ ഭീഷണിപ്പെടുത്തിയാണ് ശരത് ബാലികയെ പീഡിപ്പിച്ചത്.

സ്‌കൂള്‍ വിദ്യാര്‍ഥിയായ അതിജീവിത സ്‌കൂളില്‍ വിഷമിച്ചിരിക്കുന്നതു കണ്ട് സ്‌കൂളധികൃതര്‍ ഇടപെട്ട് കൗണ്‍സലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നന്ദയുടെ സഹായത്തോടെയാണ് ശരത് ബാലികയെ പീഡിപ്പിച്ചത്.

നന്ദയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ശരത് തനിക്കൊപ്പം തുടര്‍ന്ന് താമസിക്കണമെങ്കില്‍ ബാലികയെ ഉപദ്രവിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 2021 മുതല്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായെന്നാണ് പരാതി.

നന്ദയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ശരത്, തുടര്‍ന്ന് തന്നോടൊപ്പം താമസിക്കണമെങ്കില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തനിക്ക് അവസരമൊരുക്കി തരണമെന്ന് അവരെ ഭീഷണിപ്പെടുത്തി. ഭീഷണിക്കു വഴങ്ങിയ നന്ദ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചു. തുടര്‍ന്നാണ് ശരത് കുട്ടിയെ പീഡനത്തിനിരയാക്കിയത്.

ആറ്റിങ്ങല്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാര്‍, എസ്ഐമാരായ സജിത്ത്, ജിഷ്ണു, സുനില്‍ കുമാര്‍, എഎസ്ഐ ഉണ്ണിരാജ്, എസ്സിപിഒ മാരായ ശരത് കുമാര്‍, നിതിന്‍, സിപിഒ അഞ്ജന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.