തിരുവനന്തപുരം : ഏഴു വയസുകാരനെ പ്രകൃതിവിരുദ്ധ കേസില്‍ പീഡിപ്പിച്ച നൃത്ത അദ്ധ്യാപകനായ കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടില്‍ സുനില്‍ കുമാറിന് (46) അമ്പത്തിരണ്ട് വര്‍ഷം കഠിന തടവും മുന്ന് ലക്ഷത്തി ഇരുപത്തിഅയ്യായിരം -രൂപ പിഴയ്ക്കും തിരുവനന്തപുരം അതി വേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് അഞ്ചു മീര ബിര്‍ള (Anju Meera Birla)ശിക്ഷിച്ചു.

പിഴ അടച്ചില്ലെങ്കില്‍, മൂന്നര വര്‍ഷം വെറും തടവ് അനുഭവിക്കണം .പിഴ അതിജീവിതയ്ക്ക് നല്‍കണം.അധ്യാപകനായ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് ജഡ്ജ് വിധി ന്യായത്തില്‍ പറഞ്ഞു. അധ്യാപകന്‍ എന്ന നിലയില്‍ കുട്ടികള്‍ നല്‍കിയ വിശ്വാസത്തെയാണ് പ്രതി നഷ്ടപ്പെടുത്തിയതെന്നും വിധി ന്യായത്തില്‍ പറയുന്നു.

2017-19-വരെയുള്ള കാലഘട്ടത്തിലാണ് കുട്ടി നൃത്തം പഠിക്കാന്‍ പോയത്. നൃത്തം പഠിപ്പിക്കുന്ന ഹാളിനു അകത്തുള്ള മുറിക്കുള്ളില്‍ കയറ്റി നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. നൃത്തം പഠിക്കാന്‍ പോകുന്നില്ലെന്ന് വീട്ടുകാരോട് പറഞ്ഞെങ്കിലും വീട്ടുകാര്‍ മടിയാണെന്ന് കരുതി വീണ്ടും വിട്ടു. പ്രതിയുടെ ഭീഷണി കാരണം കുട്ടി പുറത്ത് പറഞ്ഞില്ല. അനുജനെയും കൂടെ ട്യൂഷന് വിടാന്‍ വീട്ടുകാര്‍ ഒരുങ്ങിയപ്പോഴാണ് അനുജനെക്കൂടി പ്രതി പീഡിപ്പിക്കുമെന്ന് ഭയനാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. പീഡിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മനോനില തെറ്റിയതിനാല്‍ കൗണ്‍സിലിംഗിന് വിട്ടിരുന്നു .

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ ആര്‍. എസ്. വിജയ് മോഹന്‍ ഹാജരായി. പ്രോസക്യൂഷന്‍ പതിനേഴ് സാക്ഷികളെ വിസ്തരിക്കുകയും പതിനേഴ് രേഖകളും ഹാജരാക്കുകയും ചെയ്തു. പാങ്ങോട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടമാരായ സുനീഷ്. എന്‍, സുരേഷ് എം. എന്നിവരാണ് അന്വേഷണം നടത്തിയത്. കേസിന്റെ വിചാരണ നടക്കുന്ന കടയ്ക്കല്‍ പോലീസ് സ്റ്റേഷന്‍ പരുതിയില്‍ പന്ത്രണ്ടുകാരനെ പീഡിപ്പിച്ചതിനും പ്രതിക്കെതിരെ കേസ് എടുത്തിട്ടുണ്ട്.