മലപ്പുറം: ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന മോട്ടിവേഷണല്‍ സ്പീക്കറും മുന്‍ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് ലൈംഗിക പീഡന കേസില്‍ പിടിയിലാകുമ്പോള്‍ ഞെട്ടിയത് ഇദ്ദേഹത്തിന്റെ വാക്കുകളില്‍ ആശ്വാസം കൊണ്ടിരുന്നവരാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അടക്കം വാക്കുകള്‍ കൊണ്ട് മോട്ടിവേഷന്‍ നല്‍കുന്ന മമ്പാട് സാറാണ് ക്രൂരമായി പീഡന കേസില്‍ പിടിക്കപ്പെട്ടിരിക്കുന്നത്.

മാനസിക വെല്ലുവിളികള്‍ നേരിടുന്ന 16 വയസുകാരിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് ഫിലിപ്പ് മമ്പാട് അറസ്റ്റിലായിരിക്കുന്നത്. 2025 സെപ്റ്റംബറില്‍ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ഫിലിപ് മമ്പാട് സമൂഹ മാധ്യമങ്ങളിലടക്കം നിരവധി വിഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. പ്രദേശത്തെ സ്‌കൂളുകളില്‍ അടക്കം മോട്ടിവേഷന്‍ സ്പീക്കറായി പോകാറുമുണ്ട്.

മാനസിക വെല്ലുവിളി നേരിടുന്ന 16 വയസ്സുള്ള പെണ്‍കുട്ടിയെ ഫിലിപ്പ് മമ്പാടിന്റെയടുത്ത് കൗണ്‍സിലിങ്ങിന് കൊണ്ടുവന്നപ്പോഴാണ് സംഭവം. കാഞ്ഞങ്ങാടുള്ള ഒരു ഹോട്ടലില്‍ വച്ച് കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടികളെ കൈയിലെടുക്കുന്നതിലെല്ലാം മിടുക്കനാണ് ഫിലിപ്പ് മമ്പാട്. അവനെയൊന്ന് ചേര്‍ത്തു നിര്‍ത്തി നെറ്റിയിലൊരു ഉമ്മ കൊടുക്ക്' എന്നു പറഞ്ഞ് കൗമാരക്കാരുടെ വേവലാതികള്‍ പരിഹരിക്കുന്നതില്‍ മിടുക്കനായിരുന്നുയ ഇയാള്‍.

സ്‌കൂളുകളിലെ സ്ഥിര സാന്നിധ്യം, കുട്ടികളുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെ ഫെയ്‌സ്ബുക്ക് ലൈവിട്ടും വീഡിയോ പങ്കുവച്ചും സോഷ്യല്‍മീഡിയില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ്. ഒട്ടേറെ ഫോളോവേഴ്‌സുമുണ്ട്. മിടുക്കരായ കുട്ടികള്‍ക്കൊപ്പം എന്നും ചിരിച്ചും കളിച്ചും അവര്‍ക്ക് നേര്‍വഴി പറഞ്ഞുകൊടുത്ത മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ പോക്‌സോ കേസില്‍ പിടിയിലായിരിക്കുന്നത്.

കോഴിക്കോട് ചേവായൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഫിലിപിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് കൊണ്ടുവന്ന പീഡനം. 2025 സെപ്റ്റംബര്‍ 3ന് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന്റെ ഭാഗമെന്ന് പറഞ്ഞ് കാസര്‍കോട് കാഞ്ഞങ്ങാടുള്ള ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.

പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഫിലിപ് മമ്പാട് സര്‍വീസിലിരിക്കെ തന്നെ മോട്ടിവേഷണല്‍ സ്പീച്ചിലും ടിവി ഷോകളിലും നിറസാന്നിധ്യമായിരുന്നു. വെറുതേയല്ല ഭാര്യ എന്ന ടെലിവിഷന്‍ ഷോയില്‍ മത്സരാര്‍ഥിയായി ഇയാള്‍ പങ്കെടുത്തിരുന്നു. പിന്നീടാണ് സര്‍വീസില്‍ നിന്നും സ്വയം വിരമിച്ചതും മോട്ടിവേഷണല്‍ പരിപാടികളില്‍ മുഴുവന്‍ നേരം ഭാഗമായതും. കുഞ്ഞുകുട്ടികളുമായുള്ള അനുഭവങ്ങളും, സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങളും റീല്‍സായി സോഷ്യല്‍മീഡിയകളില്‍ പങ്കുവച്ചിരുന്നു. ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ പരിപാടികളിലും ഫിലിപ് മമ്പാട് എത്തിയിരുന്നു.

സോഷ്യല്‍മീഡിയകളില്‍ അദ്ദേഹം പങ്കുവച്ച വീഡിയോകള്‍ കണ്ട് സാറിനെ ഒരുതവണയെങ്കിലും കാണണമെന്ന് പറഞ്ഞവരും നിരവധി. ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയിലുമെത്തി വിഡിയോ പങ്കുവച്ചു. കുട്ടികളോട് ഹൃദയം കൊണ്ട് സംഭാഷണം നടത്തുന്നുവെന്ന് അവകാശപ്പെട്ട ഫിലിപ് സാര്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ വാര്‍ത്തയറിഞ്ഞ് മൂക്കത്തു വിരല്‍വയ്ക്കുകയാണ് സോഷ്യല്‍മീഡിയ. പലരും വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ ചിരിക്കുന്ന മുഖത്തിന് പിന്നില്‍ ഫിലിപ്പിന് ഇങ്ങനെ ഒരു ക്രൂരമുഖം ഉണ്ടായിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്.