ഇടുക്കി: കട്ടപ്പനയില്‍ സ്വര്‍ണവ്യാപാരിയായ സണ്ണി ഫ്രാന്‍സിസ് ലിഫ്റ്റ് തകര്‍ന്ന് മരിച്ച സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണത്തിന്. അസ്വഭാവിക സാഹചര്യത്തിലാണ് പവിത്രം ഗോള്‍ഡ് ജുവല്ലറിയുടെ മാനേജിംഗ് പാര്‍ട്ട്‌നര്‍ മരിച്ചത് എന്നതിനാലാണ് പോലീസ് ദുരൂഹത നീക്കാന്‍ അന്വേഷണം നടത്തുന്നത്. ഇന്നലെ ഉച്ചക്കാണ് അപകടം ഉണ്ടായത്. കട്ടപ്പന പുളിയന്‍മല റോഡിലുള്ള ആറ് നിലക്കെട്ടിടത്തിന്റെ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയാണ് അദ്ദേഹം മരിച്ചത്. ഈ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന പവിത്രം ഗോള്‍ഡ് എന്ന ജ്വല്ലറിയുടെ മാനേജിംഗ് പാര്‍ട്ണറാണ് സണ്ണി ഫ്രാന്‍സിസ്.

കെട്ടിടത്തിലെ ലിഫ്റ്റില്‍ കയറി മുകളിലേക്ക് പോയി, തിരികെ താഴേക്കിറങ്ങി വരികയായിരുന്നു സണ്ണി. ഇടയ്ക്ക് വെച്ച് ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചു. ഉടന്‍ തന്നെ സാങ്കേതിക വിദഗ്ധരുമായി ബന്ധപ്പെട്ടു. കോണ്‍ എലവേറ്റേഴ്‌സ് എന്ന കമ്പനിയുടെ ലിഫ്റ്റാണ് സ്ഥാപിച്ചിരുന്നത്. ജീവനക്കാര്‍ അറിയിച്ചതോടെ അവരുടെ നിര്‍ദേശമനുസരിച്ച് ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു. ആ സമയത്ത് ലിഫ്റ്റ് അതിവേഗത്തില്‍ മുകളിലേക്ക് ഉയര്‍ന്നു പോകുകയായിരുന്നു. ലിഫ്റ്റിലുണ്ടായിരുന്ന സണ്ണിയുടെ തല മുകളിലിടിച്ച് പരിക്കേറ്റു. തുടര്‍ന്ന് ലിഫ്റ്റ് മൂന്നാമത്തെയും നാലാമത്തെയും നിലകള്‍ക്കിടയില്‍ നിശ്ചലമായി. ഫയര്‍ഫോഴ്‌സെത്തി ലിഫ്റ്റ് വെട്ടിപ്പൊളിച്ചാണ് സണ്ണി ഫ്രാന്‍സിസിനെ പുറത്തെടുത്തത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപ്പോള്‍ത്തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം സംബന്ധിച്ച് അന്വേഷണം നടത്താന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. കോണ്‍ എലവേറ്റേഴ്‌സ് എന്ന കമ്പനിയുടെ ലിഫ്റ്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. സാധാരണ ഗതിയിലുള്ള മെയിന്റനന്‍സ് നടത്തിയിരുന്നു എന്ന് കമ്പനി അധികൃതര്‍ പറയുന്നു. ലിഫ്റ്റ് ഇത്തരത്തില്‍ നിശ്ചലമായാല്‍ തൊട്ടടുത്ത നിലയിലെത്തി ഓട്ടോമാറ്റിക്കായി വാതില്‍ തുറക്കേണ്ടതാണ്. ലിഫ്റ്റിനുണ്ടായ സാങ്കേതിക പ്രശ്‌നം എന്താണെന്ന് പരിശോധിക്കുമെന്ന് കമ്പനി അറിയിച്ചു.

കട്ടപ്പന പൊലീസും അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലിഫ്റ്റിന്റെ സാങ്കേതികവിദ്യ അറിയാത്തവര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്നു പൊലീസ് പറഞ്ഞു. ഓരോ കമ്പനികളുടെയും ലിഫ്റ്റിന് തനതായ പ്രവര്‍ത്തന സംവിധാനം ഉണ്ട്. ഓരോ നിലയിലേക്കും തിരിച്ചുമുള്ള വേഗം ഉള്‍പ്പെടെ കണ്‍ട്രോള്‍ യൂണിറ്റില്‍ പ്രോഗ്രാം ചെയ്തിരിക്കും. വൈദ്യുതി പോയാല്‍ തൊട്ടടുത്ത നിലയിലേക്കു ലിഫ്റ്റ് എത്തി നിന്ന്, വാതില്‍ തനിയെ തുറക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇത്തരത്തില്‍ പ്രോഗ്രാം ചെയ്യാന്‍ സാധിക്കും. കണ്‍ട്രോള്‍ യൂണിറ്റിലേക്കുള്ള സിഗ്‌നലില്‍ വ്യതിയാനം സംഭവിച്ചതാകാം ലിഫ്റ്റ് അതിവേഗം മുകളിലേക്കു പോകാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍, ഇതു സ്ഥിരീകരിച്ചിട്ടില്ല.

സണ്ണിയുടെ സംസ്‌കാരം 30ന് മൂന്നിന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ: ഷിജി. മക്കള്‍: സ്നേഹ, സാന്ദ്ര (ഇരുവരും ഓസ്ട്രേലിയ), സനല്‍, സനു. മരുമകന്‍: ഡൊമിനിക് (ഓസ്ട്രേലിയ).