കാസർകോട്: സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഇൻഫ്ലുവൻസർ ചിന്നു പാപ്പു ആത്മഹത്യയിലെ ദുരൂഹത തുടരുകയാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പിതാവ് ഗംഗാധരനും രംഗത്തെത്തിയിട്ടുണ്ട്. കുടുംബത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മകൾ കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും മാധ്യമങ്ങളോട് പറഞ്ഞു. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് വിദ്യാനഗർ പോലീസ് പറഞ്ഞു.

ഇതിനിടെ മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ ചിന്നു തന്റെ വിശേഷങ്ങൾ പങ്കുവച്ചിരുന്നു. ചിന്നുവിന്റെ മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ഭർത്താവിനെ കുറിച്ചും പ്രണയത്തെ കുറിച്ചും ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ചും ചിന്നു പാപ്പു സംസാരിച്ചിരുന്നു. "ഞാൻ ജനിച്ചതും വളർന്നതും എല്ലാം കർണാടകയിൽ ആണ്. കർണാടക ബോർഡർ. അവിടെ എല്ലാവരും ഇങ്ങനെ ആണ് സംസാരിക്കുന്നത്. കന്നഡ, തുളു, മലയാളം, തമിഴ് ഒക്കെ മിക്സ് ആണ്. മറാത്തിയും കേട്ടാൽ മനസിലാവും.

ചിന്നു എന്നും പാപ്പു എന്നുള്ളതും എന്റെ പേരാണ്. ഒരു ചിരി ഇരുചിരി ബമ്പർ ചിരിയിലൂടെ ആണ് ഞാൻ ശ്രദ്ധിക്കപ്പെട്ടത്. ഭാഷ ശ്രദ്ധിക്കപ്പെട്ടിട്ടാണ് ആ പ്രോഗ്രാമിൽ വന്നത്. എന്റെ വീട്ടിൽ ഒരു മുയൽ ഉണ്ടായിരുന്നു. അതിന്റെ പേരായിരുന്നു പാപ്പു. ടിക്‌ടോക് തുടങ്ങിയപ്പോ ഞാൻ എന്റെ പേരിനൊപ്പം പാപ്പു എന്ന് കൂടി വെറുതെ ചേർത്തതാണ്. എന്നായിരുന്നു ചിന്നു അന്ന് അഭിമുഖത്തിൽ പറഞ്ഞത്. കൂടാതെ ഭർത്താവ് പ്രജുവിനെ കുറിച്ചും ചിന്നു മനസ്സ് തുറന്നിരുന്നു. കാസർഗോഡ് തന്നെയായത് കൊണ്ട് പ്രജുവിന്‌ താൻ പറയുന്നത് മനസിലാവുമെന്നും താനങ്ങളുടേത് ലവ് മാരേജ് ആയിരുന്നുവെന്നും ചിന്നു പറഞ്ഞിരുന്നു.

ഒന്നര വർഷത്തെ പ്രണയം ആയിരുന്നു. ഏട്ടൻ വന്നതിൽ പിന്നെയാണ് ലൈഫ് ചേഞ്ച് ആയത്. കല്യാണം കഴിഞ്ഞിട്ടാണ് ലൈഫ് ചേഞ്ച് ആയത്. സ്വന്തമായി ഒരു വീടും കുടിക്കാനുള്ള വെള്ളവും വേണം അതാണ് ഏറ്റവും വലിയ ആഗ്രഹം. സ്ഥലം വാങ്ങി വീട് വയ്ക്കണം. അതാണ് ഏറ്റവും വലിയ ആഗ്രഹം. എന്നും ചിന്നു പറഞ്ഞിരുന്നു.എന്നാൽ ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം കാസര്‍കോട് ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ സുഹൃത്തിനൊപ്പമായിരുന്നു ചിന്നുവിന്റെ താമസം.

എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുവരും തമ്മില്‍ കടുത്ത തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി അയല്‍വാസികളില്‍ നിന്നും മറ്റും ലഭിക്കുന്ന വിവരം. മരണദിവസവും ഇത്തരത്തില്‍ മാനസിക വിഷമം ഉണ്ടാക്കുന്ന സംഭവങ്ങള്‍ നടന്നതായാണ് പോലീസ് നിഗമനം. കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വാടകമുറിയിലാണ് ചിന്നു പാപ്പു എന്നറിയപ്പെടുന്ന രേഷ്മയെ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രേഷ്മയുടെ ആൺസുഹൃത്തിനെ കേന്ദ്രീകരിച്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്. അടുത്തിടെ പങ്കുവെച്ച വിഡിയോകളിൽ അതീവ സന്തോഷവതിയായി കാണപ്പെട്ടിരുന്ന ചിന്നുവിന്റെ മരണം നിരവധി ചോദ്യങ്ങൾ ഉയർത്തിയത്.

ഇതിനിടെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്നു ആരോപണവുമായി ചിന്നുവിന്റെ പിതാവും രംഗത്ത് വന്നിരിക്കുന്നത്. കുരുക്കുണ്ടാക്കാന്‍ ഉപയോഗിച്ച തുണി കീറി താഴെ വീണിരുന്നു. മരണസമയത്തെ വെപ്രാളത്തിലാണ് കുരുക്ക് പൊട്ടിയതെന്നും തൊട്ടുപിന്നാലെ ചിന്നുവിന് ജീവന്‍ നഷ്ടമായിരിക്കാമെന്നും പൊലീസ് പറയുന്നു. മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കാസർകോട് ഭാഷയിലുള്ള പാചക, യാത്രാ വിഡിയോകളിലൂടെയാണ് ചിന്നു പാപ്പു സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്.

മഴവിൽ മനോരമയിലെ ‘ഒരുചിരി ചെറുചിരി ബമ്പർ ചിരി’ എന്ന പരിപാടിയിലൂടെയും ചിന്നു പ്രേക്ഷകർക്ക് പ്രിയങ്കരിയായിരുന്നു. അവസാനമായി പങ്കുവെച്ച വിഡിയോകളിൽ ചിരിച്ചും കളിച്ചുമിരുന്ന ചിന്നു ഇങ്ങനെയൊരു കടുംകൈ ചെയ്തത് എന്തിനാണെന്ന് വിശ്വസിക്കാനാവാതെ ദുഃഖം പങ്കുവെക്കുകയാണ് ആരാധകർ. "ഈശ്വരാ ഈ ചിരിച്ചു കളിച്ചു നടക്കുന്ന ആരെയും ഉള്ള് കൊണ്ട് മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ," "ഉള്ളിലെ സങ്കടം പുറത്ത് കാണിക്കാതെ നമ്മളെ സന്തോഷിപ്പിച്ചവൾ," "200000 ആളുകൾ നിന്നെ സ്നേഹിക്കാൻ ഉണ്ടായിട്ടും നീ എന്തിനാ ഈ കടും കൈ ചെയ്തത്" എന്നിങ്ങനെയുള്ള കമന്റുകൾ വിഡിയോകൾക്ക് താഴെ നിറയുന്നുണ്ട്.

ഇന്നലെ രാത്രിയാണ് ഇയാളെ കാസർകോട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ആൺസുഹൃത്തുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നെന്ന് ചിന്നു കുടുംബത്തിന് സൂചന നൽകിയിരുന്നു. ഇത് കുടുംബം പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ. ആൺസുഹൃത്ത് രാവിലെ ജോലിക്ക് പോയശേഷം ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതിനെ തുടർന്ന് ഉച്ചയോടെ വിളിച്ചപ്പോഴും പ്രതികരണമില്ലാതെ വന്നതോടെയാണ് സുഹൃത്തിനെയും കൂട്ടി ഇയാൾ റൂമിലെത്തിയത്.

ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ചിന്നു പാപ്പുവിൻ്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒരു മാസം മുൻപാണ് ചിന്നു താൻ ഭർത്താവുമായി വേർപിരിഞ്ഞ വിവരം വെളിപ്പെടുത്തിയത്. ഇവർക്ക് നാല് വയസ്സുള്ള ഒരു മകനുണ്ട്. മകൻ ചിന്നുവിൻ്റെ പിതാവായ ആദൂർ ആലന്തടുക്കയിലെ ഗംഗാധരനൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. ഭർത്താവുമായി ഏറെക്കാലമായി അകന്നുകഴിയുകയായിരുന്ന ചിന്നുവിന്റെ വിവാഹമോചന നടപടികൾ പൂർത്തിയായിട്ടില്ലെന്നും വിവരമുണ്ട്. ചിന്നുവിന്റെ മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.