കണ്ണൂര്‍: പെട്രോള്‍ പമ്പില്‍ ഗുണ്ടായിസം കാണിച്ച പൊലീസുകാരനെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഉത്തര മേഖലാ റെയ്ഞ്ച് ഐജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറാണ് കണ്ണൂര്‍ ജില്ലാ പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ഡ്രൈവര്‍ സന്തോഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.

കാറില്‍ പെട്രോള്‍ അടിച്ച് പൈസ നല്‍കാതെ പമ്പ് ജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാത്രി. പെട്രോള്‍ പമ്പ് ജീവനക്കാരന്റെ പരാതിയില്‍ പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.കാറിന്റെ ബോണറ്റില്‍ തൂങ്ങി കിടന്ന ജീവനക്കാരന്‍ അനിലിനെയും കൊണ്ട് കാര്‍ ഏറെ ദൂരം പോയതിന്റെ ഞെട്ടിക്കുന്നദൃശ്യങ്ങളാണ് പുറത്തുവന്നത്.

കണ്ണൂര്‍ തളാപ്പ് പാമ്പന്‍ മാധവന്‍ റോഡിലെ എന്‍കെബിടി പെട്രോള്‍ പമ്പിലാണ് സംഭവം. പൊലീസുകാരന്‍ പമ്പില്‍ വന്നു ഫുള്‍ ടാങ്ക് അടിക്കാന്‍ ആവശ്യപ്പെട്ടുവെന്നും പൈസ ചോദിച്ചപ്പോള്‍ വണ്ടി എടുത്തുകൊണ്ടു പോകുകയായിരുന്നുവെന്നും ജീവനക്കാരന്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ കണ്ണൂര്‍ കളക്ടറേറ്റിന് മുന്നിലെ പെട്രോള്‍ പമ്പില്‍ പൊലീസ് ജീപ്പ് ഇടിച്ചുകയറ്റിയതും സന്തോഷായിരുന്നു. എന്നാല്‍ അന്ന് ഇന്ധനം നിറയ്ക്കാനെത്തിയ ഒരു വാഹനവും ഫ്യുവല്‍ സ്റ്റേഷനും തകര്‍ന്നിരുന്നുവെങ്കിലും നഷ്ടപരിഹാരം നല്‍കി ഒതുക്കുകയായിരുന്നു.

2 100 രൂപയുടെ ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചതിന് ശേഷം ഇയാള്‍ 1900 രൂപ നല്‍കുകയായിരുന്നു. ബാക്കി തരാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ വാഹനത്തില്‍ നിന്നും ഇന്ധനം തിരികെയെടുക്കാമെന്നായിരുന്നു ജീവനക്കാരനോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് വാഹനത്തിന് മുന്‍പില്‍ നിന്നപ്പോഴാണ് കാര്‍ കൊണ്ടു ഇടിച്ചു തെറിപ്പിക്കാന്‍ ശ്രമിച്ചത്.