കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസിന് എത്തുന്നവരെന്ന വ്യാജേന മലാപ്പറമ്പില്‍ പ്രവര്‍ത്തിച്ചിരുന്നത് പെണ്‍വാണിഭ കേന്ദ്രം. ഇവിടെ നടത്തിയ പോലീസ് റെയ്ഡില്‍ ആറ് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഉള്‍പ്പടെ ഒന്‍പത് പേര്‍ അറസ്റ്റിലായി. കേന്ദ്രത്തിന്റെ നടത്തിപ്പുകാരുള്‍പ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. പിടിയിലായവരില്‍ രണ്ടു പേര്‍ ഇടപാടുകാരാണെന്ന് പൊലീസ് പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് ഫുട്ബാള്‍ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് നല്‍കിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാര്‍ട്ട്‌മെന്റ് ഉടമകളില്‍ ഒരാള്‍ പറയുന്നത്. അയല്‍വാസികള്‍ നേരത്തെ പരാതി പറഞ്ഞപ്പോള്‍ വന്ന് നോക്കിയിരുന്നു. അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാര്‍ അറിയിച്ചിരുന്നത് എന്നാണ് ഉടമകളില്‍ ഒരാള്‍ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.

രണ്ടു വര്‍ഷത്തിലേറെയായി വാടകയ്ക്ക് കൊടുത്തിരുന്ന അപ്പാര്‍ട്‌മെന്റിലാണ് റെയ്ഡുണ്ടായത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിക്ക് സമീപം നിരവധി വീടുകള്‍ ഉളള ഇടത്താണ് ഈ അപ്പാര്‍ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. അപാര്‍ട്‌മെന്റിനെക്കുറിച്ച് ചിലര്‍ പരാതി ഉയര്‍ത്തിയതിനെ തുടര്‍ന്നു സിറ്റി ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിയിലായവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

അപ്പാര്‍ട്ടുമെന്റിന് തൊട്ടടുത്ത് താമസക്കാര്‍ ഉണ്ടെങ്കിലും പെട്ടെന്ന് ആരുടെയും ശ്രദ്ധ എത്തിച്ചേരുന്ന സ്ഥമല്ല ഇതെന്നാണ് പൊലീസ് പറയുന്നത്. അതാണ് കേന്ദ്രം നടത്തിപ്പുകാര്‍ക്ക് അനുഗ്രഹമായതും. അപ്പാര്‍ട്ടുമെന്റില്‍ അസമയത്ത് ആള്‍ക്കാര്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്നാണ് റെയ്ഡ് നടന്നത്. ബെഹ്‌റിന്‍ ഫുട്ബാള്‍ ക്ലബിന്റെ ഫിസിയോ തെറാപ്പിസ്റ്റായ ആള്‍ക്കാണ് കെട്ടിടം വാടകയ്ക്ക് കൊടുത്തിരുന്നതെന്നും ഇവിടെ പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അറിഞ്ഞിരുന്നില്ലെന്നുമാണ് അപ്പാര്‍ട്ടുമെന്റിന്റെ ഉടമ പറയുന്നത്. വാടക ഓണ്‍ലൈനായി ലഭിച്ചിരുന്നതിനാല്‍ അയാളുമായി നേടിട്ട് ഇടപെടേണ്ടിവന്നിട്ടില്ലെന്നും ഉടമ പറഞ്ഞു.