തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ഐബി ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ കഴിയാതെ പോലീസ്. കേസില്‍ തെളിവുകളും സാഹചര്യങ്ങളും ഉദ്യോഗസ്ഥനെതിരായാണ്. എന്നിട്ടും പോലീസിന് വേണ്ടത്ര ഉത്സാഹം അദ്ദേഹത്തെ പിടികൂടാനില്ല. ലുക്ക് ഔട്ട് സര്‍ക്കുലര്‍ അടക്കം ഇറക്കിയെങ്കിലും സുകാന്തും കുടുംബവും എവിടെയെന്നതില്‍ പൊലീസിന് തുമ്പൊന്നും കിട്ടിയിട്ടില്ല. സംസ്ഥാനത്തിന് പുറത്തും പൊലീസ് അന്വേഷണം നടത്തുകയാണ്.

കഴിഞ്ഞ മാസം 24നാണ് യുവതി ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് തൊട്ടുമുമ്പും സുകാന്തുമായി സംസാരിച്ചിരുന്നതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടി. സുകാന്തിന്റെ ഭാഗത്ത് നിന്ന് പെട്ടെന്നുണ്ടായ പ്രകോപനമാണ് ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്തായിരുന്നു സംസാരിച്ചതെന്ന് അറിയാന്‍ ഇയാളെ കണ്ടെത്തിയാലേ സാധിക്കൂ. സുകാന്തിനെതിരെ യുവതിയുടെ കുടുംബം ആരോപണം ഉന്നയിച്ചിട്ടും സുകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നില്ല. പൊലീസ് ഇയാള്‍ക്കെതിരെ രംഗത്തെത്തിയപ്പോഴേക്കും ഒളിവില്‍ പോയി.

യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന ആരോപണത്തിലും ചില തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രത്യേക സംഘമായി തിരിഞ്ഞാണ് സുകാന്തിനായുള്ള അന്വേഷണം നടത്തുന്നത്. അതേസമയം ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് സിറ്റി ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞത്. സുകാന്തിനെ പിടികൂടാന്‍ രണ്ട് ടീമായി അന്വേഷണം നടത്തി വരികയാണെന്നും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്നും ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.

സുകാന്തിനെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും നടന്നുവരികയാണ് പെട്ടെന്നുള്ള പ്രകോപനമാണ് ആത്മഹത്യക്ക് കാരണം. എന്നാല്‍ യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായുള്ള ആരോപണവുമായി ബന്ധപ്പെട്ട് ചില തെളിവുകള്‍ പരിശോധിച്ച് വരികയാണെന്നും നകുല്‍ രാജേന്ദ്ര പറഞ്ഞു. ഉദ്യോഗസ്ഥയുടെ ഫോണ്‍ തകര്‍ന്ന നിലയിലാണ് ലഭിച്ചത്. സുകാന്തിന്റെ ഫോണും ഐ പാഡും പരിശോധിക്കും. ഇയാള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ഫോണും ലാപ്ടോപ്പും ലഭിച്ചത്. സുകാന്ത് രാജ്യം വിട്ടു പോകാതിരിക്കാനാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. സുകാന്തിന്റെ മാതാപിതാക്കളും ഒളിവിലാണ്. കേരളത്തിന് പുറത്തും അന്വേഷണം നടക്കുന്നുണ്ടെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.

പ്രതി സുകാന്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇന്നലെ രാത്രിയോടെയാണ് റെയ്ഡ് നടത്തിയത്. തിരുവനന്തപുരം പേട്ട പൊലീസ് ആണ് റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്നും ഐപാഡ്, മൊബൈല്‍ ഫോണ്‍, ഡയറികള്‍, യാത്രാ രേഖകള്‍ എന്നിവയും കണ്ടെടുത്തിരുന്നു.

മകള്‍ ചൂഷണത്തിനിരയായതിന്റെ തെളിവുകളാണ് പുറത്തുവരുന്നതെന്ന് കഴിഞ്ഞ ദിവസം ഐബി ഉദ്യോഗസ്ഥയുടെ പിതാവ് അറിയിച്ചിരുന്നു. നീതിക്കായി ഏതറ്റംവരെയും പോരാടുമെന്നും അച്ഛന്‍ പ്രതികരിച്ചിരുന്നു. മകള്‍ എല്ലാ തരത്തിലും ചൂഷണത്തിനിരയായി എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇതെല്ലാം കൃത്യമായി കോടതിയില്‍ പൊലീസ് സമര്‍പ്പിക്കും എന്നാണ് പ്രതീക്ഷ. മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ വാദത്തിനായി പ്രത്യേക അഭിഭാഷകനെ കുടുംബം നിയോഗിച്ചുവെന്നും അച്ഛന്‍ അറിയിച്ചിരുന്നു.

ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്ത് സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇരുവരുടെയും വ്യാജ വിവാഹ ക്ഷണക്കത്ത് പൊലീസ് കണ്ടെടുത്തു. യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കാനാണ് വ്യാജ രേഖകളുണ്ടാക്കിയത് എന്നാണ് പൊലീസ് നിഗമനം.

ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ ശരി വയ്ക്കുന്നതാണ് കണ്ടെടുത്ത രേഖകള്‍. ജൂലൈയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇവരുടെ ഗര്‍ഭഛിദ്രം നടത്തി. ഇതിനായി തയ്യാറാക്കിയ വ്യാജ വിവാഹക്ഷണക്കത്ത് പൊലീസ് കണ്ടെടുത്തു. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ രേഖകള്‍ കുടുംബം നേരത്തെ പൊലീസിന് കൈമാറിയിരുന്നു. ഗര്‍ഭഛിദ്രം നടത്തിയ ശേഷമാണ് വിവാഹത്തിന് താല്‍പര്യമില്ലെന്ന് സുകാന്ത് യുവതിയുടെ അമ്മയെ അറിയിക്കുന്നത്. ഇക്കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘം കരുതുന്നത്.

കഴിഞ്ഞ ദിവസം സുകാന്തിനെ പ്രതിയാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ആത്മഹത്യാ പ്രേരണ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് സുകാന്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവില്‍ കഴിയുന്ന പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിച്ചുണ്ട്.