കൊച്ചി: പെരുമ്പാവൂര്‍ കീഴില്ലത്ത് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കീഴില്ലം സ്വദേശി ബിജിമോളാണ് (40) കൊല്ലപ്പെട്ടത്. ആദ്യ ഭാര്യയ്ക്ക് നൽകേണ്ട ജീവനാംശം മുടങ്ങിയ കേസിൽ ലൈജു മുൻപ് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും, വെരിക്കോസ് രോഗത്തിന് മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാൾ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വീട്ടിൽ തിരിച്ചെത്തിയതെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിന് മുൻപ് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായും വിവരമുണ്ട്. മുൻപ് ലൈജു കോതമംഗലത്തെ ഹോട്ടലും പച്ചക്കറി കടയും നടത്തിയിരുന്നു. ഈ സമയത്താണ് ബിജി മോൾ അവിടെ ജോലിക്ക് എത്തിയതെന്നും പിന്നീട് ഇരുവരും വിവാഹിതരായെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിന് ശേഷം വീട്ടിൽ നിന്നു ബൈക്കിൽ പോയ ഭർത്താവ് ലൈജു കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു.

പരിക്കേറ്റ ഇയാളെ ആദ്യം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കീഴില്ലത്തെ ഒരു ഹോട്ടലില്‍ വെച്ചാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇന്ന് ഉച്ചയോടെ ദമ്പതികള്‍ക്കിടയില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതായാണ് വിവരം. വാക്കുതര്‍ക്കത്തിനിടെ പ്രകോപിതനായ ലൈജു, ബിജിമോള്‍ കഴുത്തില്‍ ധരിച്ചിരുന്ന ഷാള്‍ ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിൽ പാടുകൾ കണ്ടെത്തിയിരുന്നു.

കൃത്യത്തിന് ശേഷം ലൈജു ഹോട്ടലില്‍ നിന്നും കടന്നുകളഞ്ഞു കൊലപാതകം നടക്കുന്ന സമയത്ത് ദമ്പതികളുടെ മകന്‍ മുറിയില്‍ ഉണ്ടായിരുന്നില്ല. പുറത്തുപോയിരുന്ന മകന്‍ തിരികെ എത്തിയപ്പോഴാണ് അമ്മ ബിജിമോള്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഹോട്ടല്‍ അധികൃതരെ വിവരമറിയിക്കുകയും ബിജിമോളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ലൈജുവിനെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുന്നു.