കണ്ണൂര്‍: ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് കണ്ണൂര്‍ കായലോട് യുവതി ജീവനൊടുക്കിയ കേസില്‍ ആണ്‍സുഹൃത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പിണറായി പോലീസ് സ്‌റ്റേഷനിലാണ് റഹീസ് ഹാജറായത്. മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായ കേസില്‍ ഇയാളുടെ മൊഴി ഇനി നിര്‍ണായകമാകും. റസീനയുടെ ആത്മഹത്യാ കുറിപ്പില്‍ റഹീസിനെതിരെ യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ല. അതേസമയം യുവതിയുടെ കുടുംബം ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാന് താനും. ഇക്കാര്യത്തില്‍ അടക്കം കൂടുതല്‍ അന്വേഷണം നടത്തേണ്ടി വരും. ഈ ആരോപണത്തിലെ വസ്തുത തേടിയും റഹീസില്‍ നിന്നും പോലീസ് മൊഴിയെടുക്കും.

റഹീസിനെതിരെ ഗുരുതര പരാതിയുമായി യുവതിയുടെ മാതാവ് രംഗത്തെത്തിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി റസീനയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. റസീനയില്‍ നിന്നും 20 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും ആണ്‍സുഹൃത്തായ റസീസ് കൈപ്പറ്റിയെന്നും മാതാവ് ആരോപിക്കുന്നുണ്ട്. ഭര്‍ത്താവുമായി റസീന അത്ര സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല. ഇതിനിടെയാണ് റഹീസുമായി അടുത്തത്. വിവാഹ വാഗ്ദാനം നല്‍കി റസീനയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ ആത്മഹത്യക്ക് യുവതി ശ്രമിച്ചിരുന്നതായും മാതാവ് ആരോപിക്കുന്നു. ഇതേക്കുറിച്ച് സംസാരിക്കുകകായണ് യെ്തതെന്നും മാതാവ് ആരോപിച്ചു.

കണ്ണൂരിലെ റസീനയുടെ ആത്മഹത്യക്കുറിപ്പില്‍ അറസ്റ്റിലായ യുവാക്കളുടെ ഭീഷണിയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ടെന്ന് പൊലീസ്. ''ജീവിക്കാനാകാത്ത സാഹചര്യമാണ്. തന്റെ മരണവുമായി സുഹൃത്തിന് ബന്ധമില്ലെന്നും യുവാക്കള്‍ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത്''എന്നും കുറിപ്പില്‍ ഉള്ളതായാണ് സൂചന.

അറസ്റ്റിലായവര്‍ നിരപരാധികളാണെന്നും പ്രശ്‌നക്കാരല്ലെന്നും റസീനയുടെ ഉമ്മ ഫാത്തിമ പറഞ്ഞിരുന്നു. യാതൊരു പ്രശ്‌നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് എന്നും അവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പോലീസ് പറയുന്നതനുസരിച്ച് ചേരിക്കമ്പനിക്കു സമീപം കൂത്തുപറമ്പ് പറമ്പായി റസീന മന്‍സിലില്‍ റസീന(40 )യും സുഹൃത്ത് റഹീസും സംസാരിച്ച് നില്‍ക്കുമ്പോള്‍ മൂന്നു ബൈക്കുകളിലായെത്തിയ സംഘം ഭീഷണിപ്പെടുത്തി.

സുഹൃത്തിന്റെ മൊബൈല്‍ പിടിച്ചെടുത്തു. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ സംബന്ധിച്ച് മോശമായി സംസാരിച്ചു. ജീവിക്കാന്‍ അനുവദിക്കാത്ത സാഹചര്യം ഉള്ളതുകൊണ്ടാണ് ആത്മഹത്യയെന്ന്, ആത്മഹത്യക്കുറിപ്പില്‍ പറയുന്നുണ്ടെന്ന് ഡിസിപി നിഥിന്‍രാജ് മാധ്യമങ്ങളോട് പറഞ്ഞു. സംസാരിച്ച് നില്‍ക്കുമ്പോള്‍ യുവാക്കള്‍ പ്രശ്‌നം ഉണ്ടാക്കുകയായിരുന്നെന്നും റഹീസിനെ സംഘം കൂട്ടിക്കൊണ്ടുപോയെന്നും റസീനയുടെ ആത്മഹത്യക്കുറിപ്പിലുണ്ട്. ഭീഷണിപ്പെടുത്തിയ യുവാക്കളെ ചോദ്യം ചെയ്തു. ഭീഷണിക്ക് ആവശ്യമായ തെളിവ് പൊലീസിന് ലഭിച്ചു.

കൂടുതല്‍ ആള്‍ക്കാരുടെ പങ്ക് മനസ്സിലാക്കേണ്ടതുണ്ട്. അതിനാല്‍ സംഭവ സ്ഥലത്തേക്ക് ആരൊക്കെ വന്നെന്ന് വിശദമായി അന്വേഷിക്കും. പ്രതികളിലൊരാള്‍ യുവതിയുടെ ബന്ധുവാണ്. സുഹൃത്ത് കാരണമാണ് മരണമെന്ന് ആത്മഹത്യക്കുറിപ്പിലില്ലെന്ന് പൊലീസ് വ്യക്തമാക്കി. റഹീസ് പണം തട്ടിയെടുത്തെന്ന യുവതിയുടെ ബന്ധുക്കളുടെ ആക്ഷേപം പരിശോധിക്കും. ആത്മഹത്യക്കുറിപ്പില്‍ അക്കാര്യം ഇല്ല. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഞായറാഴ്ചയാണ് റസീനയെ യുവാവിനൊപ്പം കണ്ടതും ഇവര്‍ ഇടപെട്ടതും. ചൊവ്വാഴ്ചയാണ് റസീനയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പറമ്പായി സ്വദേശികളായ എം.സി. മന്‍സിലില്‍ വി.സി. മുബഷീര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ. റഫ്‌നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് അറിയിച്ചു. റസീനയുടെ സുഹൃത്തായ യുവാവിനെ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്.

വിഷയത്തില്‍ അറസ്റ്റിലായവര്‍ക്ക് രാഷ്ട്രീയ പിന്തുണമായി എസ്ഡിപിഐ രംഗത്തുണ്ട്. കേസില്‍ നിരപരാധികളെ അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് പിണറായി പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് എസ്ഡിപിഐ മാര്‍ച്ച് നടത്തും. ഇപ്പോള്‍ അറസ്റ്റിലായവര്‍ നിരപരാധികളാണെന്നാണ് എസ്ഡിപിഐ ആവര്‍ത്തിക്കുന്നത്. മാതാവ് തന്നെ സത്യം വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കണമെന്ന് എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ല പ്രസിഡന്റ് ബഷീര്‍ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.