മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിനെ സമൂഹമാദ്ധ്യമത്തിലൂടെ വിമര്‍ശിച്ചതിന്റെ പേരില്‍ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത മലയാളി ഡാര്‍ക്ക് വെബില്‍ സജീവമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍. റിജാസിന്റെ സാമൂഹ്യ മാധ്യമ ഇടപെടലുകള്‍ അടക്കം സജീവമായ തന്നെ പരിശോധിക്കുകയാണ് പോലീസ്. ആക്ടിവിസ്റ്റെന്ന് സ്വയം അവകാശപ്പെടുന്ന കൊച്ചി ഇടപ്പള്ളി സ്വദേശി റിജാസ് എം ഷീബാ സൈദീക് (26) ആണ് അറസ്റ്റിലായത്.

റിജാസ് ഡാര്‍ക്ക് വെബില്‍ പ്രകോപനമായ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് ഡാര്‍ക്ക് വെബിലെ റിജാസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണത്തിനായി റിജാസിന്റെ മൊബൈല്‍ അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ സൈബര്‍ ഫോറന്‍സിക് ലാബിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. റിജാസിനെതിരെ യുഎപിഎ ചുമത്തിയിരിക്കുകയാണ്.നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്നാണ് റിജാസ് അറസ്റ്റിലായത്. പെണ്‍സുഹൃത്തിനൊപ്പമാണ് ഇയാളെ പിടികൂടിയത്.

സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യല്‍, കലാപ ആഹ്വാനം എന്നിവയടക്കമുള്ള കുറ്റങ്ങളാണ് റിജാസിനെതിരെ ചുമത്തിയിരിക്കുന്നത്. സിപിഐ മാവോയിസ്റ്റ് സംഘടനയുമായി റിജാസ് ബന്ധം പുലര്‍ത്തിയെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. കേരളത്തിലും റിജാസിനെതിരെ കേസുണ്ട്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും പെന്‍ ഡ്രൈവുകളുമടക്കം നിരവധി രേഖകള്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) കസ്റ്റഡിയിലെടുത്തിരുന്നു. തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന നിരവധി പുസ്തകങ്ങളും കണ്ടെടുത്തു.കാശ്മീരില്‍ ഭീകരാക്രമണം നടത്തിയവരുടെ വീടുകള്‍ പൊളിച്ചതിനെതിരെ ഏപ്രില്‍ 29ന് എറണാകുളം പനമ്പിള്ളിനഗറില്‍ ഇയാളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയിരുന്നു.

മഹാരാഷ്ട്ര എടിഎസും, നാഗ്പൂര്‍ പൊലീസും ഐബി ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്. റിയാസിന്റെ കുടുംബാംഗങ്ങളെയും സംഘം ചോദ്യം ചെയ്തിരുന്നു. കാള്‍ മാര്‍ക്സിന്റെ പുസ്തകവും 'ക്രിട്ടിസൈസിങ് ബ്രാഹ്‌മണിസം' എന്ന പുസ്തകവും പിടിച്ചെടുത്തിട്ടുണ്ട്. കശ്മീരില്‍ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി പനമ്പിള്ളി നഗറില്‍ പ്രതിഷേധിച്ചതിന് റിജാസ് അടക്കം 10 പേര്‍ക്കെതിരെ ഏപ്രില്‍ ഒടുവില്‍ പൊലീസ് കേസെടുത്തിരുന്നു. അനുമതിയില്ലാതെയുള്ള സംഘം ചേരല്‍ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ഈ കേസുകളുടെ വിവരങ്ങള്‍ അടക്കം ശേഖരിച്ച പോലീസ് റിജാസിന് ഐ.എസ്.ഐ ബന്ധമുണ്ടോ എന്നു പോലും സംശിക്കുന്നുണ്ട്. ഇതിലേക്ക് വിശദമായി അന്വേഷണം നടക്കും.

ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടുമായും സിപിഐ മാവോയിസ്റ്റ് സംഘടനയുമായി റിജാസിന് ബന്ധമുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തത്. യുകെയിലെ ഒരു മൊബൈല്‍ നമ്പറിലേക്ക് റിജാസ് ബന്ധപ്പെട്ടിരുന്നു എന്നാണ് വിവരങ്ങള്‍. ഇതിന് ഐഎസ്ഐ ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതൊടെ കൂടുതര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്.

മാവോയിസ്റ്റ് നേതാവ് കണ്ണന്‍ മുരളിയുമായി റിജാസ് നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതാണ് റിപ്പോര്‍ട്ട്. ജി എന്‍ സായിബാബയെ പിന്തുണച്ചു കൊണ്ടുള്ള സോഷ്യല്‍ മീഡിയ ഇടപെടല്‍ അടക്കം റിജാസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടി അര്‍ബന്‍ നക്സല്‍ പ്രവര്‍ത്തനമാണ് യുവാവില്‍ നിന്നും ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം കൊച്ചിയില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിക്കാനും റിജാസ് ശ്രമിച്ചിരുന്നു.

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തില്‍പ്പെട്ട യുവാക്കളെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തു എന്ന റിപ്പോര്‍ട്ടിന്റെ പേരിലും റിജാസിനെതിരെ കേസെടുത്തിരുന്നു. സംഭവത്തില്‍ ഇയാളെയടക്കം എട്ടുപേരെ എറണാകുളം സൗത്ത് പൊലീസ് അന്ന് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു. ഈ കേസിന്റെ വിവരങ്ങളും എ.ടി.എസ് ശേഖരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം നാഗ്പൂരിലെത്തിയപ്പോഴാണ് പെണ്‍സുഹൃത്തിനൊപ്പം റിജാസിനെ പൊലീസ് പിടികൂടിയത്. സുഹൃത്തിനെ പിന്നീട് വിട്ടയച്ചിരുന്നു.