പാലക്കാട്: പുതുപ്പരിയാരത്ത് ഭര്‍ത്തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റുചെയ്തത് വീട്ടുകാരുടെ പോരാട്ടത്തിന് ഒടുവിലായി. കല്ലടിക്കോട് ദീപ ജംക്ഷനില്‍ താമസിക്കുന്ന സീനത്തിന്റെ മകള്‍ റിന്‍സിയ (23) മരിച്ച സംഭവത്തിലാണു അറസ്റ്റുണ്ടായിരിക്കു്‌നത്.

യുവതിയുടെ ഭര്‍ത്താവ് പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് താഴേമുരളി ഷാജിത മന്‍സിലില്‍ ഷഫീസ് (32), ഇയാളുടെ സ്ത്രീസുഹൃത്ത് പിരായിരി ആലക്കല്‍പറമ്പ് ചുങ്കം ജംസീന (33) എന്നിവരെയായാണ് ബുധനാഴ്ച ഹേമാംബികനഗര്‍ പോലീസ് അറസ്റ്റുചെയ്തത്. ഇരുവരുടെയും പേരില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ചെയ്തിരിക്കുന്നത്.

കുറേനാളായി ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്ന റിന്‍സിയ മൂന്നുമാസംമുന്‍പാണ് വീട്ടില്‍ മടങ്ങിയെത്തിയതെന്ന് പോലീസ് പറഞ്ഞു. അഞ്ചുവര്‍ഷംമുന്‍പായിരുന്നു ഷഫീസിന്റെയും റിന്‍സിയയുടെയും വിവാഹം. ഇവര്‍ക്ക് മൂന്നുവയസ്സുള്ള കുഞ്ഞുണ്ട്. റിന്‍സിയയും ഷെഫീസും തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടാകാറുണ്ടെന്നും കുടുംബപ്രശ്നങ്ങളുണ്ടെന്നും കാണിച്ച് റിന്‍സിയയുടെ വീട്ടുകാര്‍ ഹേമാംബികനഗര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

തുടര്‍ന്ന്, പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷഫീസിന് മറ്റൊരുസ്ത്രീയുമായി അടുപ്പമുണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഷഫീസ് റിന്‍സിയയെ ഒഴിവാക്കാന്‍ ശ്രമം നടത്തിയിരുന്നതായും ജംസീന ഫോണിലൂടെ നിരന്തരമായി റിന്‍സിയയെ ഭീഷണിപ്പെടുത്തിയിരുന്നതായും കണ്ടെത്തി. ഇതിനുശേഷം ഷെഫീക്ക് ജംസീനയുമായി അടുപ്പത്തിലായതായി പൊലീസ് പറഞ്ഞു. ഷെഫീക് സ്ഥിരമായി റിന്‍സിയെ ദേഹോപദ്രവം ഏല്‍പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്ചെയ്തു.