പട്ന: അമിതവേഗത്തിലെത്തിയ ട്രക്ക് ബിഹാര്‍ നിയമസഭാ പ്രതിപക്ഷ നേതാവും ആര്‍ജെഡി യുവനേതാവുമായ തേജസ്വി യാദവിന്റെ അകമ്പടി വാഹനങ്ങളില്‍ ഇടിച്ചുകയറി അപകടം. പൈലറ്റ് വാഹനത്തിലാണ് ട്രക്ക് ഇടിച്ചത്. അപകടത്തില്‍ തേജസ്വിയുടെ സുരക്ഷാ സംഘത്തിലെ മൂന്ന് പോലീസുകാര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. ബിഹാറിലെ വൈശാലി ജില്ലയില്‍ പട്ന-മുസാഫര്‍പുര്‍ ദേശീയപാതയില്‍ ശനിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.

മധേപുരയില്‍നിന്ന് ഒരു പരിപാടി കഴിഞ്ഞ് മടങ്ങവേ ചായ കഴിക്കാന്‍ ഇറങ്ങിയപ്പോഴാണ് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ ട്രക്കിടിച്ച് അപകടമുണ്ടായത്. ഈ സമയം, അമിതവേഗത്തിലെത്തിയ ട്രക്ക് നിയന്ത്രണംവിട്ട് രണ്ടുമൂന്ന് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് തേജസ്വി പറഞ്ഞു. തന്റെ തൊട്ടുമുന്‍പിലായിരുന്നു അപകടം നടന്നതെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ട്രക്ക് അവരെ ഇടിച്ചു. രണ്ടുമൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്റെ മുന്നില്‍നിന്ന് കഷ്ടിച്ച് അഞ്ചടി മുന്‍പിലാണ് അപകടമുണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം അല്‍പംകൂടി നഷ്ടമായിരുന്നെങ്കില്‍ തങ്ങളെയും ഇടിക്കുമായിരുന്നെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടം നടക്കുമ്പോള്‍ പൈലറ്റ് വാഹനത്തിന് വെറും അഞ്ചടി അപ്പുറത്തായിരുന്നു തേജസ്വി യാദവ് നിന്നിരുന്നത്. എന്നാല്‍ പരിക്കുകളൊന്നും ഇല്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. അപകടത്തിനുശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ ട്രക്ക്, ടോള്‍ പ്ലാസയില്‍വെച്ചാണ് പിടികൂടിയത്. അപകടത്തിന് കാരണക്കാരായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് തേജസ്വി ആവശ്യപ്പെട്ടു.

അപകടം നടന്നയുടന്‍തന്നെ സമീപത്തെ സ്റ്റേഷനില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.