കാസര്‍കോട്: കാസര്‍കോട് മന്നിപ്പാടിയിലെ സന്ദേശിന്റേത്് തൂങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്ത വ്‌ളോഗര്‍ ചിന്നു പാപ്പു എന്ന രേഷ്മയുടെ സുഹൃത്തായിരുന്നു സന്ദേശ്. രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് യുവാവിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നാലെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. കാസര്‍കോട് കുട്ലു മന്നിപ്പാടിയിലെ നാരായണ നായ്ക്ക് - സരോജ ദമ്പതികളുടെ മകനാണ് സന്ദേശ്. 29 വയസുകാരനായ സന്ദേശിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വ്‌ലോഗര്‍ ചിന്നു പാപ്പുവും സന്ദേശും ഒരുമിച്ചാണ് താമസിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വാടക ക്വാര്‍ട്ടേഴ്‌സില്‍ രേഷ്മ തൂങ്ങി മരിച്ചത്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് സന്ദേശിനെ ചോദ്യം ചെയ്തിരുന്നു. അസ്വാഭാവികമായി ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് വിട്ടയച്ചു. രേഷ്മയുടെ മരണ ശേഷം സന്ദേശ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. യുവതിയുടെ മരണത്തിന് കാരണം സന്ദേശ് ആണെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രചാരണം നടന്നെന്നും ഇതിന്റെ മനോവിഷമം ഉണ്ടായിരുന്നെന്നും ഇയാളുടെ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.

കേസ് അന്വേഷണത്തിന്റെ ഭാഗമായി സന്ദേശിന്റെയും രേഷ്മയുടേയും ഫോണുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിന് ഇടയിലാണ് ഇപ്പോള്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ഡ്രൈവറായിരുന്ന സന്ദേശിന് കുറച്ച് കാലമായി ഡോര്‍ പോളിഷ് ചെയ്യുന്ന ജോലിയായിരുന്നു.

ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സന്ദേശിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നാരായണ നായിക്ക്-സരോജ ദമ്പതികളുടെ മകനാണ്. കഴിഞ്ഞയാഴ്ച സന്ദേശ് ജോലിക്ക് പോയ സമയത്തായിരുന്നു വാടക ക്വാര്‍ട്ടേഴ്‌സില്‍ ചിന്നു പാപ്പു ജീവനൊടുക്കിയിരുന്നത്. ഭര്‍ത്താവുമായി ഏറെ നാളായി പിരിഞ്ഞുതാമസിക്കുകയായിരുന്ന ചിന്നു പാപ്പു യുവാവിനൊപ്പമായിരുന്നു താമസം. യുവതിയെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല.

തുടര്‍ന്ന് സന്ദേശ് താമസ സ്ഥലത്ത് എത്തിയപ്പോഴാണ് ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ചിന്നു പാപ്പുവിന്റെ മരണത്തിലേക്ക് നയിച്ചത് സുഹൃത്തുമായുള്ള തര്‍ക്കമെന്ന് കുടുംബം ആരോപിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലെ താരമായ ചിന്നു ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളില്‍ ഏറെ സജീവമായിരുന്നു. രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്.