മുട്ടം (ഇടുക്കി): സ്വത്ത് മോഹിച്ച് മാതൃസഹോദരിയെ മര്‍ദിച്ചും തീവെച്ചും കൊന്ന കേസില്‍ പ്രതിക്ക് 31 വര്‍ഷം തടവും, 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഊളാനിയില്‍ വീട്ടില്‍ സരോജിനി(72)യെ കൊലപ്പെടുത്തിയ കേസില്‍ വെള്ളത്തൂവല്‍ വരകില്‍ വീട്ടില്‍ സുനില്‍കുമാറി(56)നെയാണ് ശിക്ഷിച്ചത്. മൂന്നാം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി എസ്.എസ്. സീനയാണ് ശിക്ഷ വിധിച്ചത്.

സുനില്‍കുമാറഇന്റെ അമ്മയുടെ അനുജത്തിയായിരുന്നു കൊല്ലപ്പെട്ട സരോജിനി. ഇവര്‍ വിവാഹബന്ധം വേര്‍പെടുത്തി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. മക്കളില്ലാത്ത ഇവരുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ സുനില്‍കുമാര്‍ 2013 മുതല്‍ ഇവരെ സംരക്ഷിച്ചു. മുട്ടം വില്ലേജില്‍ സരോജിനിക്ക് സ്വത്തുക്കളുണ്ടായിരുന്നു. ഇത് തനിക്കുമാത്രം കിട്ടുമെന്നാണ് ഇയാള്‍ കരുതിയത്. എന്നാല്‍, സരോജിനി അവരുടെ രണ്ട് സഹോദരിമാരുടെ ഒമ്പത് മക്കള്‍ക്കുമായി ഇത് നല്‍കുന്നതിന് വില്‍പ്പത്രം തയ്യാറാക്കി. ഇതറിഞ്ഞപ്പോഴാണ് സുനില്‍കുമാര്‍ കൊലപാതകം നടത്തിയത്.

തീവെച്ചും മര്‍ദിച്ചുമാണ് സരോജിനിയെ കൊന്നത്. വീടിന് തീപിടിച്ചാണ് മരണമെന്ന് വരുത്താനും ശ്രമിച്ചു. എന്നാല്‍ സംശയംതോന്നി, പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകം തെളിഞ്ഞു. മണ്ണെണ്ണയും പെട്രോളും നേരത്തെ വാങ്ങി കരുതിവെച്ചതിന് തെളിവുകളും കിട്ടി. 2021 മാര്‍ച്ച് 30-ന് രാത്രി 10.30 മണിയോടെയാണ് കൊലപാതകം നടത്തിയത്. ഗ്യാസ് അടുപ്പില്‍നിന്ന് തീ പിടിച്ചതാണെന്ന് വരുത്താനായി ഗ്യാസ് സ്റ്റൗവിന്റെ റെഗുലേറ്റര്‍ തുറന്നുവിട്ടു. തടികൊണ്ടുള്ള വീട്ടുപകരണങ്ങളിലും ഭിത്തി അലമാരയിലും മണ്ണെണ്ണ ഒഴിച്ച് തീയിട്ടു.

പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജോണി അലക്സ് ഹാജരായി. മുട്ടം എസ്എച്ച്ഒ വി. ശിവകുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എസ്ഐമാരായ കെ.ആര്‍.സുജിത്കുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.