ആലപ്പുഴ: പാര്‍ട്ടി ഓഫിസില്‍ വച്ചു ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സിപിഎം വനിതാ പ്രവര്‍ത്തകയുടെ പരാതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരുന്നു. സിപിഎം പുന്നമട ലോക്കല്‍ സെക്രട്ടറി എസ്.എം.ഇക്ബാലിനെതിരെയാണു നോര്‍ത്ത് പൊലീസ് കേസെടുത്തത്.

പാര്‍ട്ടി ഓഫീസില്‍വെച്ച് ശരീരത്തില്‍ കടന്നുപിടിച്ചു. ലോക്കല്‍ സെക്രട്ടറിയാക്കാമെന്ന് പറഞ്ഞായിരുന്നു ലൈംഗികാതിക്രമമെന്നും പാര്‍ട്ടിയില്‍ പരാതി നല്‍കിയിട്ട് നീതി കിട്ടിയില്ലെന്നും മൊഴിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പാട്യം ജംഗ്ഷനിലെ പാര്‍ട്ടി ഓഫീസില്‍ വെച്ചായിരുന്നു പുന്നമട ലോക്കല്‍ സെക്രട്ടറി എസ് എം ഇഖ്ബാലിന്റെ ലൈംഗിക അതിക്രമമെന്നാണ് പരാതിക്കാരിയുടെ മൊഴി.

പിന്നില്‍ നിന്ന് അനുവാദമില്ലാതെ കടന്ന് പിടിച്ചു. കുതറിമാറാന്‍ ശ്രമിച്ചിട്ടും പിടിവിട്ടില്ല. ബലം പ്രയോഗിച്ചാണ് രക്ഷപ്പെട്ടത്. പാര്‍ട്ടിയിലെ പദവികള്‍ വാഗ്ദാനം ചെയ്തായിരുന്നു അതിക്രമമെന്നും പരാതിക്കാരി പറയുന്നു. മഹിളാ അസോസിയേഷന്‍ ഭാരവാഹി കൂടിയായ യുവതിയാണു പരാതിക്കാരി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന സംഭവത്തില്‍ ഇവര്‍ പാര്‍ട്ടിക്കു പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.രാജമ്മ പരാതി അന്വേഷിച്ചെങ്കിലും നടപടിയുണ്ടായില്ല.

ഇഖ്ബാലിനെതിരെ രണ്ടുതവണ പാര്‍ട്ടി സെക്രട്ടറിക്ക് അടക്കം പരാതി നല്‍കിയിരുന്നു. രണ്ട് തവണയും അന്വേഷണ കമ്മീഷനെ വച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പാര്‍ട്ടിയില്‍ നിന്ന് നീതി കിട്ടുമെന്ന് കരുതിയാണ് ആദ്യം പൊലീസിനെ സമീപിക്കാതിരുന്നതെന്നും മൊഴിയിലുണ്ട്. എന്നാല്‍ ഇഖ്ബാലിനെ വീണ്ടും ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇതിന് പിന്നാലെയാണ് ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്. ആരോപണ വിധേയനെ വീണ്ടും തിരഞ്ഞെടുത്തതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും പാര്‍ട്ടി അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണെന്നും ഇഖ്ബാല്‍ പറഞ്ഞു.