കോട്ടയം: ഏറ്റുമാനൂരില്‍ ട്രെയിനിന് മുന്‍പില്‍ കെട്ടിപ്പിടിച്ചിരുന്ന് അമ്മയും മക്കളും ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തത് നിര്‍ണ്ണായക നീക്കങ്ങിളിലൂടെ. ഇന്ന് രാവിലെ ഷൈനിയുടെ മതാപിതാക്കളുടെ മൊഴി പോലീസ് എടുത്തു. അതിന് ഷേഷം നോബിയുടെ വീട്ടിലെത്തി പോലീസ് അയാളെ കസ്റ്റഡിയില്‍ എടുത്തു. അതിന് ശേഷമാണ് അറസ്റ്റ്. പോലീസിന്റെ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരം നല്‍കാന്‍ നോബിക്കായിരുന്നില്ല. ഇറാഖിലാണ് നോബിയ്ക്ക് ജോലി. നോബി ഇറാഖിലേക്ക് പോകാനിരുന്ന ദിവസമാണ് ഷൈനി മക്കളേയും കൊണ്ട് ആത്മഹത്യ ചെയ്ത.്

ഏറ്റുമാനൂരില്‍ ട്രെയിന്‍ തട്ടി മരിച്ച ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ ഷൈനി (43), മക്കളായ അലീന (11), ഇവാന (10) എന്നിവരുടെ മരണത്തില്‍ നോബിക്കെതിരെ ആത്മഹത്യാ പ്രേരണയാണ് ചുമത്തിയത്. കുടുംബപ്രശ്‌നങ്ങള്‍മൂലം ഷൈനി മക്കളെയും കൂട്ടി ട്രെയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കുകയായിരുന്നു. നോബിയുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഷൈനിയും മക്കളും ഷൈനിയുടെ ഏറ്റുമാനൂര്‍ പാറോലിക്കലിലെ വടകരയില്‍ വീട്ടിലായിരുന്നു താമസം. ഏറ്റുമാനൂരിലെ പള്ളിയില്‍ സംസ്‌കാരം നടത്താന്‍ ഷൈനിയുടെ ബന്ധുക്കള്‍ തീരുമാനിച്ചിരുന്നെങ്കിലും മകന്‍ എഡ്വിന്റെ ആഗ്രഹപ്രകാരം മൃതദേഹങ്ങള്‍ തൊടുപുഴയിലേക്കു കൊണ്ടു പോവുകയായിരുന്നു. അവിടേയാണ് സംസ്‌കാര ചടങ്ങ് നടന്നത്. ഇതിന് ശേഷമാണ് ഷൈനിയുടെ മാതാപിതാക്കളുടെ മൊഴി പോലീസ് എടുത്തതും തുടര്‍ നടപടികളിലേക്ക് പോയതും.

പാറോലിക്കലിലെ വീട്ടില്‍ ശുശ്രൂഷകള്‍ നടക്കുമ്പോള്‍ ഷൈനിയുടെ ഭര്‍ത്താവ് നോബി വീടിനു സമീപം കാറില്‍ ഇരിക്കുന്നുണ്ടായിരുന്നു. മൃതദേഹം കൊണ്ടുപോകാനായി എടുത്തപ്പോഴാണ് നോബി പുറത്തിറങ്ങിയത്. ഇതോടെ നാട്ടുകാരും ബന്ധുക്കളും നോബിക്കുനേരെ തിരിഞ്ഞു. പൊലീസ് ഇടപെട്ടാണു സ്ഥിതി ശാന്തമാക്കിയത്.ഷൈനിയുടെയും മക്കളുടെയും മരണത്തില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പങ്കില്‍ പ്രതിഷേധിച്ച് സമീപവാസികള്‍ ചുങ്കത്തെ വീട്ടിലേക്ക് എത്തിയില്ല. പള്ളിയിലേക്കാണു നാട്ടുകാരെത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്തു നോബിയും ബന്ധുക്കളും പള്ളിയിലെത്തിയില്ല. ഇതെല്ലാം നോബിയുടെ അറസ്റ്റിലേക്ക് എത്തിക്കുന്ന കാര്യങ്ങളായി മാറി. അതിനിടെ, മരണത്തെപ്പറ്റി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ജില്ലാ പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതോടെ നടപടി എടുക്കാതിരിക്കാന്‍ പോലീസിന് കഴിയാത്ത അവസ്ഥയും വന്നു.

ഷൈനിയെ ഭര്‍തൃവീട്ടിലെ പീഡനങ്ങള്‍ ഷൈനിയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നിട്ടും നോബിക്കൊപ്പം ജീവിക്കാനാണ് ഷൈനി താല്‍പര്യപ്പെട്ടതെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പത്തരമാറ്റ് പെണ്ണായിരുന്നു അതെന്നാണ് അയല്‍വാസിയായ സ്ത്രീ ഷൈനിയെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. നോബി മദ്യപിച്ച് ഷൈനിയെ ശാരീരികമായി ഉപദ്രവിക്കുന്നത് പതിവാണ്. പക്ഷേ ഷൈനി ഒന്നും തിരിച്ച് പറയില്ല. ഇന്നുവരെ പ്രതികരിച്ചതായി അറിയില്ല. അത്രയ്ക്ക് പാവമായിരുന്നു. സംസാരം വളരെ കുറവാണ്. എല്ലാം സഹിച്ച് പിടിച്ചുനിന്നു. വീട്ടുജോലി ചെയ്യുന്നതിനിടയിലെല്ലാം ഷൈനിയെ നോബി ഉപദ്രവിക്കും. കഴുത്തിന് കുത്തിപ്പിടിക്കും. എന്തൊക്കെ നടന്നാലും ഷൈനി ചെയ്യുന്ന ജോലി പൂര്‍ത്തിയാക്കി ആ വീട്ടില്‍ തന്നെ കഴിയും. നോബി ആ പെണ്ണിന്റെ സ്‌നേഹം മനസ്സിലാക്കിയില്ല. അതാണ് ആ കുടുംബത്തിലുണ്ടായ ദുരന്തത്തിന് കാരണമെന്നായിരുന്നു അയല്‍വാസിയുടെ പ്രതികരണം. ഇവരെല്ലാം പോലീസിന് മുന്നിലും സംഭവം വിശദീകരിച്ചു. ഇതിനൊപ്പം സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ച ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടു. അങ്ങനെ പോലീസ് നടപടികളിലേക്ക് കടന്നു.

ഷൈനിയെ കുറ്റപ്പെടുത്താന്‍ കഴിയില്ല. കാരണം അവള്‍ക്കു മുന്നില്‍ മറ്റൊരു വഴിയുമില്ലായിരുന്നു. സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണ് ഷൈനി ഈ കടുംകൈ ചെയ്തത്. ഷൈനിയുടെ വീട്ടുകാര്‍ സാമ്പത്തികമായി താഴ്ന്നവരാണെന്ന ചിന്ത നോബിക്കും വീട്ടുകാര്‍ക്കുമുണ്ടായിരുന്നു. നോബി ഷൈനിയുടെ വീട്ടില്‍ വിളിച്ച് മകളെ ഇവിടെ നിന്ന് കൊണ്ടുപോകണമെന്ന് പറഞ്ഞു. സ്വന്തം മകനെ കൊണ്ടുവരെ ഷൈനിക്കെതിരെ കേസ് കൊടുത്തു. ഇതെല്ലാമായപ്പോള്‍ അവള്‍ ആകെ തളര്‍ന്നു. മക്കളുമായി വീടുവിട്ടിറങ്ങിയിട്ടും നോബിയും കുടുംബവും അവരെ വേട്ടയാടി. ജോലി പോലും കിട്ടാതെ വന്നു. ഷൈനി ബി.എസ്.സി നഴ്‌സാണ്. അവളെ ഭര്‍ത്താവ് ജോലിക്ക് വിട്ടിരുന്നില്ല. നോബി മാത്രമല്ല നോബിയുടെ അമ്മയടക്കമുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ട് എന്നടക്കമുള്ള വിമര്‍ശനങ്ങളാണ് അയല്‍വാസികള്‍ ഉയര്‍ത്തിയത്.

തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ആയിരുന്നു സംസ്‌കാരം നടത്തിയത്. ഷൈനിയുടെ നാട്ടില്‍ സംസ്‌കാരം നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും നോബിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. തൊടുപുഴയില്‍ മൂവരുടെയും മൃതദേഹം എത്തിച്ച് പാറോലിക്കലിലെ വീട്ടില്‍ ശുശ്രൂഷകള്‍ നടക്കുമ്പോള്‍ ഷൈനിയുടെ ഭര്‍ത്താവ് നോബി വീടിനു സമീപം കാറില്‍ ഇരിക്കുന്നുണ്ടായിരുന്നു. മൃതദേഹം കൊണ്ടുപോകാനായി എടുത്തപ്പോഴാണ് നോബി പുറത്തിറങ്ങിയത്. ഇതോടെ നാട്ടുകാരും ബന്ധുക്കളും നോബിക്കുനേരെ തിരിഞ്ഞു. പൊലീസ് ഇടപെട്ടാണു സ്ഥിതി ശാന്തമാക്കിയത്. കേസും മറ്റും ഒഴിവാക്കാന്‍ വേണ്ടിയാണ് മൃതദേഹം തൊടുപുഴയിലേക്ക് കൊണ്ടു വരണമെന്ന കുബുദ്ധി നോബി എടുത്തത്. എന്നാല്‍ നോബിയുടെ വീട്ടിനു ചുറ്റമുള്ളവര്‍ തന്നെ സത്യം വിളിച്ചു പറഞ്ഞു. ഇതോടെ ഇയാള്‍ അഴിക്കുള്ളിലേക്കും പോവുന്നുവെന്നതാണ് വസ്തുത.