തൃശൂര്‍: തൃശൂരില്‍ അച്ഛനെ വെട്ടിയ ശേഷം ആത്മഹത്യ ഭീഷണി മുഴക്കിയ മകന്‍ ഭീകരന്തരം സൃഷ്ടിച്ചു. തൃശൂര്‍ മുത്രത്തിക്കരയിലാണ് സംഭവം. മുത്രത്തിക്കര സ്വദേശി ശിവ(70)നാണ് മകന്റെ വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ ശിവനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. വിവരം അറിഞ്ഞെത്തിയ പൊലീസ് കണ്ടത് ഭീകരാവസ്ഥ സൃഷ്ടിച്ച് വീടിന്റെ പുരപ്പുരത്തു നില്‍ക്കുന്ന മകന്‍ വിഷ്ണുവിനെയാണ്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മകന്‍ വിഷ്ണുവിനെ അനുനയിപ്പിച്ചു താഴയിറക്കി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

അച്ഛന് വെട്ടേറ്റു എന്നറിഞ്ഞാണ് സ്ഥലത്തെത്തിയതെന്നും സ്ഥലത്ത് വിഷ്ണുവിനെ കാണാത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് വീടിന്റെ രണ്ടാം നിലയില്‍ നില്‍ക്കുന്നത് കണ്ടതെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം വീട്ടിലെ മുറിയില്‍ ആഭിചാരക്രിയയുടെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മുടി കത്തിച്ചതായും കോഴിത്തല വച്ചതായും കണ്ടെത്തി.

കരാട്ടെ ഉള്‍പ്പെടെയുള്ള ആയോധനകലകള്‍ വശമുള്ള ആളാണ് വിഷ്ണുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ 45 ദിവസമായി വിഷ്ണു വീട്ടില്‍ ഉണ്ടായിരുന്നുവെന്നും വീട് അടച്ചിട്ട് ആഭിചാരക്രിയകള്‍ നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മാതാപിതാക്കളെ ഇറക്കി വിട്ട ശേഷം ആയിരുന്നു ആഭിചാരക്രിയ. പിതാവിന് ലൈഫ് മിഷനില്‍ വീട് പാസായിരുന്നു. സ്ഥലത്തിന്റെ രേഖകള്‍ എടുക്കാന്‍ എത്തിയപ്പോഴാണ് പിതാവിനെ ആക്രമിച്ചത്.

നാട്ടുകാരുടെ സഹായത്താല്‍ തൊട്ടടുത്ത ജനല്‍ പൊളിക്കാനായി രണ്ടാം നിലയിലേക്ക് ഓടിന്റെ പുറത്തുകൂടി കയറി ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അനുനയ സംഭാഷണം നടത്തിയാണ് വിഷ്ണുവിനെ പുറത്തിറക്കിയത്. കുത്തേറ്റ ശിവ ചികിത്സ ലഭിക്കാന്‍ വൈകിയതോടെ കോമ സ്‌റ്റേജിലേക്ക് പോയിട്ടുണ്ട്.

ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വേദരുദ്രന്‍ എന്ന പേരില്‍ അക്കൗണ്ടുള്ള വിഷ്ണു ആയോധന കലകളുടെയടക്കം ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. തൃശൂലം പിടിച്ചു നില്‍ക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. അപകടകരമായ നിരവധി വസ്തുക്കള്‍ നിറഞ്ഞ മുറിക്കുള്ളിലാണ് ഇയാളുള്ളത്. ഇയാള്‍ ലഹരി ഉപയോഗിക്കുന്ന ആളാണെന്നുമാണ് പുറത്തുവുന്ന വിവരം.