പത്തനംതിട്ട: വയോധികനെ മുന്‍വിരോധം കാരണം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ഇലന്തൂര്‍ നെല്ലിക്കാല വെള്ളപ്പാറ നെടുമുരുപ്പ് ചാരുനില്‍ക്കുന്നതില്‍ വിട്ടില്‍ വി ജി അജയകുമാര്‍ (42) ആണ് പിടിയിലായത്. കൊല്ലം പത്തനാപുരം പാടം വെള്ളംതെറ്റിയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. നെല്ലിക്കാല വെള്ളപ്പാറ മനുഭവനം വീട്ടില്‍ രാജനാ(64)ണ് പ്രതികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്.

ഓട്ടോറിക്ഷ ഡ്രൈവറാണ് രാജന്‍. 22 ന് ഉച്ചയ്ക്ക് നെല്ലിക്കാല സ്റ്റാന്‍ഡില്‍ വച്ച് രാജനും അജയകുമാറും തമ്മില്‍ വാക്കുതര്‍ക്കവും വഴക്കും ഉണ്ടായിരുന്നു. തുടര്‍ന്ന് രാത്രി ഒമ്പതിന് വെള്ളപ്പാറ നെടുമുരുപ്പ് തുണ്ടത്തും പടിക്കല്‍ വച്ച് അജയകുമാറും കണ്ടാലറിയാവുന്ന മൂന്നു പേരും ചേര്‍ന്ന് രാജന്റെ മകന്‍ മിഥുനെ മര്‍ദ്ദിച്ചു. തടസ്സം പിടിച്ച രാജനെ അജയകുമാര്‍ കയ്യിലിരുന്ന കത്തി കൊണ്ട് ഇടതു വാരിയെല്ലില്‍ കുത്തുകയായിരുന്നു. രാജനെയും മിഥുനെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആറന്മുള പോലീസ് രാജന്റെ മൊഴിപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാളവിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തിന് ശേഷം സ്ഥലംവിട്ട ഒന്നാം പ്രതിയെ, വ്യാപകമാക്കിയ തെരച്ചിലിനൊടുവില്‍ പോലീസ് സംഘം ഇന്നലെ വൈകിട്ട് അഞ്ചിന് കസ്റ്റഡിയിലെടുത്തു. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചു.

ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തേണ്ടതുണ്ട്, കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിക്കാനാണ് പോലീസ് നീക്കം. പോലീസ് ഇന്‍സ്പെക്ടര്‍ വിഎസ് പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ് ഐമാരായ വിഷ്ണു, ഹരികൃഷ്ണന്‍, എസ് സി പി ഓമാരായ പ്രദീപ്, ശിവപ്രസാദ്, താജുദീന്‍, സി പി ഓമാരായ ഉണ്ണികൃഷ്ണന്‍, അനൂപ്, അഖില്‍, ജേക്കബ്, വിഷ്ണു വിജയന്‍, വിഷ്ണു എന്നിവരാണ് ഉണ്ടായിരുന്നത്.