കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പത്താംക്ലാസുകാരന് ഗുരുതര പരിക്ക്. താമരശ്ശേരിയിലെ ട്യൂഷന്‍ സെന്ററിന് സമീപത്തായി വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയിരുന്നു. എളേറ്റില്‍ വട്ടോളിയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരിയിലെ ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ ഫെയര്‍വെല്‍ പരിപാടി നടന്നിരുന്നു. പരിപാടിയില്‍ എളേറ്റില്‍ വട്ടോളിയിലെ സ്‌കൂളിലെ വിദ്യാര്‍ഥിയുടെ ഡാന്‍സിനിടെ പാട്ട് നിന്നുപോയതിനെ തുടര്‍ന്ന് താമരശ്ശേരിയിലെ സ്‌കൂളിലെ ഏതാനും കുട്ടികള്‍ കൂകി വിളിച്ചു. ഇതോടെ, ഇരു സ്‌കൂളിലെ കുട്ടികളും തമ്മില്‍ തര്‍ക്കമായി. പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകര്‍ ഇടപെട്ട് മാറ്റിയാണ് രംഗം ശാന്തമാക്കിയത്.

എന്നാല്‍, വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രകോപനം തുടര്‍ന്ന ഇരു സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ വ്യാഴാഴ്ച വൈകീട്ട് ട്യൂഷന്‍ സെന്ററിന് സമീപം വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ ചുങ്കം പാലോറക്കുന്ന് സ്വദേശിയായ പത്താംക്ലാസുകാരന് തലക്ക് സാരമായി പരിക്കേറ്റത്.

വീട്ടിലെത്തി തളര്‍ന്നു കിടന്ന കുട്ടിക്ക് സംഭവിച്ചത് എന്താണെന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് ഏറ്റുമുട്ടലിനെ കുറിച്ച് അറിഞ്ഞത്. രാത്രി ഏഴു മണിയോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില അതീവ ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.