തൃപ്പൂണിത്തുറ: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദ് (15) ഫ്‌ലാറ്റില്‍നിന്ന് വീണ് മരിച്ചതില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. മിഹിര്‍ മുമ്പ് പഠിച്ചിരുന്ന ഇന്‍ഫോപാര്‍ക്ക് ജെംസ് സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍, ക്ലാസ് ടീച്ചര്‍ തുടങ്ങിയവരുടെ മൊഴിയെടുത്തു. പൊതുവിദ്യാഭ്യാസവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആലുവ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ശിവദാസ്, തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെത്തി. അധ്യാപകര്‍, മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. സമഗ്രാന്വേഷണത്തിന് കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചിരുന്നു.

അതേസമയം ഗേ്‌ളബല്‍ സ്‌കൂളിന് പുറമെ മിഹിര്‍ മുന്‍പ് പഠിച്ചിരുന്ന കാക്കനാട് ജംസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലും കുട്ടി മാനസിക പീഡനം നേരിട്ടതായി പോലീസ് കണ്ടെത്തി. ജംസ് സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പിളിനെ പൊലീസ് ചോദ്യം ചെയ്യും. വൈസ് പ്രിന്‍സിപ്പാള്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറയില്‍ ഫ്‌ലാറ്റില്‍ നിന്നും ചാടി വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുട്ടിയുടെ കുടുംബം രംഗത്തെത്തിയത്. റാഗിങ്ങിനെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി. വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള അമ്മ റജീനയുടെ ഫേസ്ബുക്ക് പോസ്റ്റും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ജനുവരി 15നാണ് 26 നിലയുള്ള ചോയ്‌സ് പാരഡൈസിന്റെ മുകളില്‍ നിന്ന് ചാടി 15 വയസുകാരന്‍ മിഹിര്‍ അഹമ്മദ് ജീവനൊടുക്കിയത്. സലീം-റജീന ദമ്പതികളുടെ മകനാണ് മിഹിര്‍.

സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ബസില്‍ വച്ചും സ്‌കൂളിലെ ടോയ്ലറ്റില്‍ വച്ചും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. ടോയ്ലറ്റിലെ ക്ലോസറ്റില്‍ മുഖം പൂഴ്ത്തി ഫ്‌ലഷ് ചെയ്തുവെന്നും, തറയില്‍ നക്കിക്കുകയും ക്രൂരമായി മര്‍ദിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. സ്‌കൂള്‍ അധികൃതരുടെ ഭാ?ഗത്ത് നിന്നും ഇടപെടലുണ്ടായില്ലെന്നും ആരോപണമുണ്ട്.