തിരുപ്പൂർ: ഫാംഹൗസിലുണ്ടായ തർക്കം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. തമിഴ്നാട് പോലീസ് സ്പെഷൽ ഗ്രേഡ് സബ് ഇൻസ്പെക്‌ടർ ഷൺമുഖവേൽ (52) ആണ് കൊല്ലപ്പെട്ടത്. ഉദുമൽപേട്ട കൂടിമംഗലം മുങ്കിൽതൊഴുവ് ഗ്രാമത്തിൽ അണ്ണാ ഡിഎംകെ എംഎൽഎ സി.മഹേന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള ഫാം ഹൗസിലാണ് സംഭവമുണ്ടായത്. ഫാംഹൗസിൽ നടന്ന അക്രമ സംഭവം അന്വേഷിക്കാനെത്തിയതായിരുന്നു ഷൺമുഖവേൽ. സംഭവത്തിൽ 5 പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

ചൊവാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയിൽ ഫാം ഹൗസിലെ ജോലിക്കാരനായ മൂർത്തി, മകൻ തങ്കുപാണ്ഡി എന്നിവർ തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിലേക്ക് കടക്കുകയായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ ഫാംഹൗസിലേക്ക് എത്തിയതായിരുന്നു ഷൺമുഖവേൽ. അച്‌ഛനും മകനും തമ്മിലുള്ള സംഘട്ടനത്തിൽ മകന്റെ മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ മൂർത്തിയെ സബ് ഇൻസ്പെക്‌ടർ ഷൺമുഖവേലിന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടയിൽ മകൻ തങ്കപാണ്ഡി അരിവാൾ ഉപയോഗിച്ച് ഷൺ‌മുഖവേലിനെ വെട്ടുകയായിരുന്നു.

പോലീസ് ഡ്രൈവറെയും വെട്ടാനായി പിന്തുടർന്നെങ്കിലും ഡ്രൈവർ രക്ഷപ്പെട്ട് പോലീസ് ‌സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഘം എത്തുന്നതിന് മുൻപായി ഷൺമുഖവേലിന്റെ മരണം സംഭവിച്ചിരുന്നു. സംഭവ ശേഷം മൂർത്തിയും മക്കളായ മണികണ്ഠനും തങ്കപാണ്ടിയും ഒളിവിലാണ്. കേസിൽ വിശദമായ അന്വേഷണം നടന്നു വരുകയാണ്. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.