ചെന്നൈ: സ്വവര്‍ഗ പങ്കാളിക്കൊപ്പം ജീവിക്കാനായി ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാരതിയും സുമിത്രയും തമ്മില്‍ 3 വര്‍ഷമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാന്‍ കൂടുതല്‍ സമയം ലഭിക്കാതെ വന്നതോടയാണ് കുഞ്ഞിനെ കൊല്ലാന്‍ പ്ലാന്‍ ചെയ്തത്. രണ്ടുപേര്‍ക്കും ഒന്നിച്ചിരിക്കാന്‍ സമയം തികയാതെവന്നു. ഇരുവരുടെയും ബന്ധത്തിനിടയില്‍ കുട്ടി വിലങ്ങുതടിയായെന്നും ഇത് കൊലപാതകത്തിലേക്ക് നയിച്ചെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.

അതേസമയം ഭാര്യയുടെ പെരുമാറ്റത്തിലുണ്ടായ അസ്വഭാവികതകള്‍ പരിശോധിച്ചപ്പോഴാണ് ഭര്‍ത്താവ് കൊലയ്ക്കുള്ള ഞെട്ടിക്കുന്ന കാരണം കണ്ടെത്തിയത്. കുഞ്ഞ് മരിച്ചതിന് ശേഷവും ഭാരതി സന്തോഷവതിയായിരുന്നു. നിരന്തരം ഫോണില്‍ കളിചിരികള്‍ തുടര്‍ന്നതോടെ ഭര്‍ത്താവിന് സംശയമായി.തുടര്‍ന്ന് ഭാരതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരത്തിന്റെ ചുരുളഴിയുന്നത്.

അയല്‍ക്കാരിയായ സുമിത്രയുമായുള്ള ഫോട്ടോകളും വിഡിയോകളും ഫോണില്‍ കണ്ടെത്തി. മരിച്ച ശേഷം കുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രമെടുത്ത് പങ്കാളിയായ 22കാരിയ്ക്ക് ഭാരതി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. സംശയാസ്പദമായ തരത്തില്‍ സന്ദേശങ്ങളും ഭാരതിയുടെ ഫോണില്‍ ഉണ്ടായിരുന്നു. ഇതോടെ സുരേഷ് ഭാരതിയുമായി സംസാരിച്ചു. ഒടുവില്‍ കുട്ടിയെ താനാണ് കൊലപ്പെടുത്തിയതെന്ന് അവര്‍ സമ്മതിക്കുകയായിരുന്നു. മൂന്നു കുട്ടികളുടെ മാതാവും തൊട്ടയല്‍പക്കത്ത് താമസിക്കുന്ന 22-കാരിയും തമ്മിലുള്ള ബന്ധമാണ് കുട്ടിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്.

മൂന്നാമത്തെ കുട്ടി ജനിച്ചതോടെ സുമിത്രയുമായി ഭാരതി ഇടപഴകുന്നതും സംസാരിക്കുന്നതും കുറച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായാണ് കേളമംഗലം പോലീസ് പറയുന്നത്. താനുമായുള്ള ബന്ധം തുടരണമെന്നും കുട്ടിയെ കൊലപ്പെടുത്താണമെന്നുമാവശ്യപ്പെട്ട് സുമിത്ര നിരന്തരം ഭാരതിയെ നിര്‍ബന്ധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുലപ്പാല്‍കൊടുക്കുന്ന സമയത്ത് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

സുരേഷ് ഫോണില്‍ കുട്ടിയുടെ മരണം സംബന്ധിച്ച് ഭാരതിയോട് സംസാരിക്കുകയും ഇത് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അവര്‍ കുറ്റം സമ്മതിച്ചു. എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് കൈ മുഖത്ത് വെച്ച് മൂക്കുപൊത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭാരതി പറയുന്നു. ''ഞാന്‍ ചെയ്തത് വലിയ തെറ്റാണ്. പൊറുക്കാന്‍ പറ്റാത്ത തെറ്റാണ്. കാലില്‍ വീഴാം. മരിക്കുംവരെ എന്തുപറഞ്ഞാലും താന്‍ അനുസരിക്കാം'' എന്ന് ഭാരതി പറയുന്നത് ശബ്ദരേഖയിലുണ്ട്. ഈ കോള്‍ റെക്കോര്‍ഡിങ് സുരേഷ് പോലീസില്‍ ഹാജരാക്കിയിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാം റീല്‍സുകളിലും ഭാരതിയും സുമിത്രയും ഒന്നിച്ച് വീഡിയോ ചെയ്തിരുന്നു. നെഞ്ചില്‍ സുമി എന്ന് ഭാരതി ടാറ്റുവും അടിച്ചിരുന്നു. സുമിത്രയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നതും അടുത്തിടപഴകുന്നതിന്റെയും ദൃശ്യങ്ങള്‍ ഭാരതി സ്വന്തം ഫോണില്‍ സൂക്ഷിച്ചിരുന്നു. സുമിത്രയ്ക്കുവേണ്ടി നിരന്തരം ഭാരതി പണം ചെലവിട്ടിരുന്നതായും പോലീസ് പറയുന്നു. ഇരുവരുടേയും സൗഹൃദത്തെച്ചൊല്ലി നിരന്തരം കുടുംബത്തില്‍ നേരത്തെതന്നെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തങ്ങള്‍ വെറും സുഹൃത്തുക്കളാണെന്നും ഭര്‍ത്താവിന്റെ സംശയമാണെന്നുമാണ് ഭാരതി പറഞ്ഞിരുന്നത്.

ഭാരതിക്ക് മൂന്നാമത്തെ കുട്ടി പിറന്നതോടെ സുമിത്ര അസ്വസ്ഥയാകുകയും പഴയ അടുപ്പം കാണിക്കാത്തതില്‍ നീരസം പ്രകടിപ്പിക്കുകയും ഭാരതിയുമായി വഴക്കിടുകയും ചെയ്തിരുന്നു. കുട്ടിയെ കൊലപ്പെടുത്താന്‍ സുമിത്രം നിരന്തരം നിര്‍ബന്ധിക്കുന്ന ചില ശബ്ദസന്ദേശങ്ങളും ഫോണില്‍നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.