റായ്പ്പൂർ: മദ്യത്തിന് അടിമയായ അച്ഛനെ കൊലപ്പെടുത്തി മകൾ. ഛത്തീസ്ഗഡിൽ നിന്നാണ് നടുക്കുന്ന കൊലപതാക വിവരം പുറത്തുവരുന്നത്. സ്ഥിരം മദ്യപാനിയായ പിതാവ് ബോധമില്ലാതെ വീട്ടിലെത്തി എന്നും അമ്മയുമായി തല്ല് കൂടുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ഇതിൽ മനസ്സ് മടുത്താണ് പെൺകുട്ടി സ്വന്തം പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കേസിൽ 15-കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.

മദ്യപാനിയായ പിതാവിനെ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തി 15കാരിയായ മകൾ. ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലയിലെ ബ​ഗ്ബഹർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അരുംകൊല നടന്നത്.

അച്ഛൻ മദ്യപിച്ചെത്തുകയും അമ്മയുമായി വഴക്കിടുകയും ചെയ്യുന്നത് പതിവായതോടെയാണ് പെൺകുട്ടി പിതാവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയെ അറസ്റ്റ് ചെയ്തതായി ജാഷ്പൂർ സീനിയർ പൊലീസ് സൂപ്രണ്ട് ശശിമോഹൻ സിങ് വ്യക്തമാക്കി.

50 വയസുള്ള ഒരാൾ കൊല്ലപ്പെട്ടതായും മൃതദേഹം കട്ടിലിൽ കിടക്കുന്നതായും ഏപ്രിൽ 22നാണ് പൊലീസിന് വിവരം ലഭിച്ചതെന്ന് എസ്എസ്പി പറഞ്ഞു. കൊലപാതകത്തിന്റെ പിറ്റേദിവസം രാവിലെ അയൽവീട്ടിലെത്തിയ പെൺകുട്ടി ആരോ തന്റെ പിതാവിനെ കൊലപ്പെടുത്തിയെന്ന് പറയുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അയൽക്കാർ പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണത്തിനിടെ കുറ്റകൃത്യത്തിൽ പെൺകുട്ടിയുടെ പങ്ക് വ്യക്തമായതായും എസ്പി വ്യക്തമാക്കി.

അച്ഛൻ മദ്യപിച്ച് എത്തി തന്നോടും അമ്മയോടും വഴക്കിടാറുണ്ടെന്നും തങ്ങൾ അതിൽ അസ്വസ്ഥരായിരുന്നെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കൊലപാതകം നടന്ന സമയം അമ്മ വീട്ടിലുണ്ടായിരുന്നില്ല. അച്ഛൻ മദ്യപിച്ചെത്തി മകളുമായി വഴക്കിടുകയും ഇതോടെ പെൺകുട്ടി കോടാലിയെടുത്ത് ആക്രമിക്കുകയുമായിരുന്നു. അടിയേറ്റ അച്ചൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. പെൺകുട്ടിയെ ജുവൈൽ ഹോമിലേക്ക് അയച്ചതായും അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.