ഹൈദരാബാദ്: തെലങ്കാനയിലെ കാമറെഡ്ഡിയില്‍ പ്രവര്‍ത്തിച്ചിരുന്ന അന്തര്‍സംസ്ഥാന കള്ളനോട്ടടി സംഘത്തെ പൊലീസ് പിടികൂടി. ബിഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലായി വ്യാപിച്ചു പ്രവര്‍ത്തിച്ച സംഘത്തില്‍പ്പെട്ട 12 പേരില്‍ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തിന്റെ പിടിയിലായവരില്‍ നിന്ന് വന്‍തോതില്‍ കള്ളനോട്ടുകളും ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.

സംഭവത്തിന് തുടക്കം കാമറെഡ്ഡിയിലെ ഒരു മദ്യക്കടയിലാണ്. സെപ്റ്റംബര്‍ 24-ന് ഒരു ഉപഭോക്താവ് നല്‍കിയ 500 രൂപയുടെ നോട്ട് സംശയാസ്പദമാണെന്ന് ജീവനക്കാര്‍ ശ്രദ്ധിക്കുകയും പൊലീസ് അറിയിക്കുകയും ചെയ്തു. പരിശോധനയില്‍ നോട്ട് വ്യാജമാണെന്ന് വ്യക്തമായതോടെ അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നോട്ട് നല്‍കിയ ആളെ പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ബംഗാളില്‍ നിന്നും ഒരാള്‍ തന്നതാണെന്നാണ് പോലീസിനോട് പറഞ്ഞത്.

തുടര്‍ന്ന് ബംഗാള്‍ സ്വദേശിയെയും ചോദ്യം ചെയ്തപ്പോള്‍ കള്ളനോട്ട നിര്‍മാണത്തില്‍ ഇവര്‍ പങ്കാളികളാണെന്ന് വെളിപ്പെട്ടു. തുടര്‍ന്ന് സംഘത്തിലെ എട്ടുപേരെ അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയുടെ വ്യാജ നോട്ടുകളും പാതി അച്ചടിച്ച നോട്ടുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ബാക്കി നാലുപേരെയും ഉടന്‍ പിടികൂടാനുള്ള ശ്രമം പുരോഗമിക്കുകയാണ്.