കോട്ടയം: വെളളൂരിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവിനെ പോലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത് സാഹസികമായി. കന്യാകുമാരി സ്വദേശി എഡ്‍വിൻ ജോസാണ് പിടിയിലായത്. വൈക്കത്തും വെള്ളൂരിലും നിരവധി മോഷണങ്ങൾ നടത്തിയ പ്രതിയെ നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചയായി വെള്ളൂരിലെ വിവിധ വീടുകളിലും എഡ്‍വിൻ ജോസ് മോഷണ ശ്രമം നടത്തിയിരുന്നു.

ഇന്നലെ പൈപ്പ്ലൈൻ ഭാഗത്തെ ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറുന്നതിനിടെ വീട്ടുകാർ ഉണർന്നതാണ് മോഷ്ടാവിനെ പിടികൂടാൻ സഹായകമായത്. എഡ്‍വിൻ മതിൽചാടി എത്തുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. ശബ്ദം കേട്ട് വീടിനുള്ളിൽ ലൈറ്റ് ഇട്ടതോടെ പ്രതി ഓടി രക്ഷപെട്ടു. ഉടനെ താനെ വീട്ടുകാർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് രാത്രി മുഴുവൻ മോഷ്ടാവിനായി തെരച്ചിൽ നടത്തുകയായിരുന്നു.

വെള്ളൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തും മറ്റ് സ്ഥലങ്ങളിലുമെല്ലാം അരിച്ചുപെറുക്കി. ഒടുവിൽ പുലർച്ചെ ഒരു വാഴത്തോട്ടത്തിൽ നിന്ന് ഇയാളെ കണ്ടെത്തി. എന്നാൽ നാട്ടുകാരും പൊലീസും എത്തിയതോട പ്രതി വീണ്ടും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ കൂടിയ നാട്ടുകാർ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തെ വീട്ടിലേക്ക് എഡ്‍വിൻ കയറാൻ ശ്രമിക്കുന്നതിനിടെ പിടികൂടി.

തുടർന്ന് നടത്തിയ പരിശോധനയിൽ എഡ്‍വിന്‍റെ ബാഗിൽ നിന്ന് മാരക ആയുധങ്ങളും പൂട്ട് പൊളിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി. ഇയാൾക്കെതിരെ ഏറ്റുമാനൂർ, കോട്ടയം ഈസ്റ്റ്, കായംകുളം, തുടങ്ങിയ സ്റ്റേഷനുകളിലായി 25-ലധികം മോഷണകേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. റെയിൽവേ സ്റ്റേഷൻ പരിസരത്തെ വീടുകളിൽ മോഷണം നടത്തി ട്രെയിനിൽ രക്ഷപെടുന്നതായിരുന്നു ഇയാളുടെ രീതി.