അരൂര്‍: വൃദ്ധയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമെന്ന് കരുതി പൊട്ടിച്ചെടുത്ത കേസില്‍ രണ്ട് പേര്‍ പിടിയില്‍. സംഭവം നടന്ന് 10 മണിക്കൂറിനുള്ളിലാണ് പ്രതികളായ കമിതാക്കളെ പോലീസ് പിടികൂടിയത്. പള്ളുരുത്തി മൂന്നാംചേരിപ്പറമ്പില്‍ നിഷാദ് (25), നടുവിലവീട്ടില്‍ നീതു (30) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ അരൂര്‍ ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡ് കളത്തനാട്ട് ഭാഗത്തുള്ള കൊച്ചുപുരയ്ക്കല്‍ സരസ്വതിയമ്മ (71)യുടെ മാലയാണ് പിന്നില്‍നിന്നെത്തിയ ആള്‍ പൊട്ടിച്ചത്. ആക്രമണത്തില്‍ വൃദ്ധയുടെ കഴുത്തിന് പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവം നടന്ന് പേടിച്ച സരസ്വതിയമ്മ പ്രധാന റോഡിലേക്ക് എത്തി അവിടെ കണ്ട യുവാക്കളോടാണ് ആദ്യം വിവരം പറയുന്നത്. തുടര്‍ന്ന് ഇവര്‍ ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവവിവരം ലഭിച്ചതോടെ എസ്എച്ച്ഒ കെ.ജി. പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസി ടിവി ദൃശ്യങ്ങളും നാട്ടുകാരുടെ മൊഴികളും പരിശോധിച്ചപ്പോള്‍ പ്രതികള്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ എത്തിയതാണെന്ന് വ്യക്തമായി. തുടര്‍ന്ന് സ്‌കൂട്ടറിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികള്‍ പിടിയിലായത്.

വാടകയ്ക്ക് എടുത്ത സ്‌കൂട്ടറായിരുന്നു അത്. ഓടിച്ചത് നീതവും പിന്നില്‍ ഇരുന്നത് നിഷാദുമാണ്. സാഹചര്യങ്ങള്‍ ഒത്ത് വന്നപ്പോള്‍ പിറകില്‍ ഇരുന്ന നിഷാദ് മാല പൊട്ടിക്കുന്നതിന് മുന്‍പ് ഇവരുടെ മുഖത്തേക്ക് മുളകുപൊടി വിതറി പൊട്ടിച്ചുകൊണ്ട് പോകുകയായിരുന്നു. എന്നാല്‍ കുറച്ച് ദൂരം ചെന്നപ്പോള്‍ മാല സ്വര്‍ണ്ണമല്ലെന്ന് ഇവര്‍ക്ക് മനസിലായി. തുടര്‍ന്ന് മാല വഴിയില്‍ ഉപേക്ഷിച്ച് പോകുയായിരുന്നു. തുടര്‍ന്ന് പോലീസിന് വരവ് മാല കിട്ടുകയും ചെയ്തിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മോഷണം നടന്നത് ഉച്ചയ്ക്ക് ഒന്നോടെ ആയപ്പോള്‍, രാത്രി 9.45ഓടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസിന്റെ വേഗത്തിലുള്ള അന്വേഷണവും കൃത്യമായ വിവരശേഖരണവും കൊണ്ട് കേസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തെളിഞ്ഞത്.

നീതു വിവാഹ ബന്ധം വേര്‍പെടുത്തി നില്‍ക്കുകയായിരുന്നു. നീതു ജോലി ചെയ്തിരുന്ന സ്ഥലത്ത് തന്നെയാണ് നിഷാദും ജോലിക്കെത്തിയത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ അടുപ്പത്തിലാകുകയായിരുന്നു. നിഷാദിനോട് തന്റെ കടബാധ്യതകളെ കുറിച്ച് നീതു പറഞ്ഞിരുന്നു. ഇത് കേട്ടതോടെയാണ് രണ്ട് പേരും മോഷണത്തിലേക്ക് ഇറങ്ങിയതെന്ന് പോലീസ് പറയുന്നു. മോഷ്ണത്തിനായി കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ അരൂര്‍ സ്ഥലത്ത് കറങ്ങി നടക്കുകയായിരുന്നു. ഇതിനിടെയാണ് സരസ്വതിയമ്മയെ കാണുന്നത്. തുടര്‍ന്ന് ഇവരുടെ മാല മോഷ്ടിക്കാന്‍ പദ്ധതി ഇടുകയായിരുന്നു. ആരും ഇല്ലാത്ത തക്കം നോക്കി മാല മോഷ്ടിച്ച ഇവര്‍ സ്വര്‍ണമാല അല്ലെന്ന് അറിഞ്ഞതോടെ വഴിയില്‍ ഉപേക്ഷിച്ച് പോകുകയായിരുന്നു.

പോലീസ് ഉദ്യോഗസ്ഥരായ സെനി ബി., നിസാര്‍ വി.എച്ച്. ശ്രീജിത്ത് പി.ആര്‍., രതീഷ് എം., നിധീഷ്മോന്‍ ടി., ശരത്ത് യുഎസ്., റിയാസ് പി.എ., ലിജു കെ.എല്‍. എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികള്‍ സമാനസ്വഭാവമുള്ള കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് എസ്എച്ച്ഒ അറിയിച്ചു.