കണ്ണൂര്‍: കണ്ണൂരിനെ നടുക്കിയ പീഡനക്കേസിലെ പ്രതികളായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ നഗരത്തിലെ താഴെ ചൊവ്വയില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതികളായ മൂന്ന് യുവാക്കളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. '20 വയസുകാരായ യുവാക്കളാണ് 15 വയസുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ചു വലയില്‍ വീഴ്ത്തി പീഡിപ്പിച്ചത്.

താഴെ ചൊവ്വ സ്വദേശി വി.വി സംഗീത് എടചൊവ്വയിലെ കെ.അഭിഷേക് വൈദ്യര്‍ പീടിക സ്വദേശി പി. ആകാശ് എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി അറസ്റ്റുചെയ്തു കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. 15 വയസുകാരിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ വകുപ്പ് പ്രകാരമാണ് പ്രതികളെ കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തത് 'ആറു മാസം മുന്‍പാണ് സംഭവം.

ഉത്സവ പറമ്പില്‍ നിന്നും പരിചയപ്പെട്ട പെണ്‍കുട്ടിയുമായി സമൂഹ്യമാധ്യമങ്ങളിലുടെ അടുപ്പം സ്ഥാപിച്ച പ്രതികള്‍ പ്രണയം നടിച്ചു ലോഡ്ജിലെത്തിച്ചു ബലപ്രയോഗത്തിലൂടെ മയക്കു ഗുളിക കലര്‍ത്തിയ ശീതളപാനിയം ബലപ്രയോഗത്തിലൂടെ കുടിപ്പിച്ചു ബോധരഹിതയാക്കി പീഡിപ്പിച്ചു വെന്നാണ് പരാതി. ഈ കേസില്‍ പത്തോളം പ്രതികളുണ്ടെന്നാണ് പൊലിസ് പറയുന്നത്. താന്‍ പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

ഇതേ തുടര്‍ന്ന് എടക്കാട് പൊലിസ് സ്വമേധയാ അന്വേഷണമാരംഭിച്ച കേസ് സംഭവം നടന്നത് കണ്ണൂര്‍ ടൗണ്‍ പരിധിയിലായതിനാല്‍ കണ്ണൂര്‍ ടൗണ്‍ പൊലിസിന് കൈമാറുകയായിരുന്നു. ഇരയായ പെണ്‍കുട്ടിയുടെ മൊഴിയെടുത്തതിന് ശേഷമാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് അന്വേഷണമാരംഭിച്ചത്. മറ്റ് പ്രതികള്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കണ്ണൂര്‍ ടൗണ്‍ പൊലിസ് അറിയിച്ചു.

പീഡനത്തിന് ശേഷം അവശയായ പെണ്‍കുട്ടിയെ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. പീഡനത്തിന്റെ ആഘാതത്തില്‍ മനോനില തകര്‍ന്ന പെണ്‍കുട്ടിയുടെ സ്വഭാവ വ്യത്യാസം കണ്ടു വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതേ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലി സില്‍ പരാതി നല്‍കുകയായിരുന്നു. തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന അന്വേഷണം കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി ഏറ്റെടുത്തതിന് ശേഷമാണ് ഊര്‍ജ്ജിതമാക്കിയത്. സംഭവത്തില്‍ ഇരയായ പെണ്‍കുട്ടിയില്‍ നിന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.