മലപ്പുറം: താനൂരില്‍ ട്രാന്‍സ്ജന്‍ഡറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷമം തുടങ്ങി. താനൂര്‍ സ്വദേശിയായ സുഹൃത്തിനെതിരെ മരിച്ച കമീല പോസ്റ്റ് ഇട്ടിരുന്നു. മരണത്തിനു ഉത്തരവാദി സുഹൃത്ത് എന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റ്. കമീലയുടെ വീഡിയോ സന്ദേശം ആധാരമാക്കിയും അന്വേഷണം നടക്കുന്നുണ്ട്.

കരിങ്കപ്പാറ നായര്‍പടിയിലെ സുഹൃത്തിന്റെ വീട്ടിലാണ് വടകര സ്വദേശിയായ ട്രാന്‍സ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരൂര്‍ പയ്യനങ്ങാടിയില്‍ താമസിച്ചുവരുന്ന ഇവരെ കരിങ്കപ്പാറയിലെ സുഹൃത്തിന്റെ വീട്ടിലെ കാര്‍ പോര്‍ച്ചിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് പുലര്‍ച്ച നാലിന് ഇവര്‍ നടന്നുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജീവനൊടുക്കുന്നതിന് മുന്‍പ് ആത്മഹത്യചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചിരുന്നു.

തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്നും ഇയാളുടെ വീടിനടുത്ത് പോയി മരിക്കാന്‍ പോവുകയാണെന്നുമാണ് കമീല വീഡിയോയില്‍ പറഞ്ഞിരുന്നത്. കേരള സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് മെംബര്‍ നേഹ സി. മേനോന്റെ പരാതിയില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വടകര സ്വദേശിയായ കമീല കുറച്ചു നാളായി തിരൂരില്‍ ആണ് താമസിച്ചിരുന്നത്.