വാഷിങ്ടണ്‍: അമേരിക്കയുടെ. മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനുനേരേയുണ്ടായ ആദ്യവധശ്രമവുമായി ബന്ധപ്പെട്ട സെനറ്റ് സമിതി റിപ്പോര്‍ട്ട് പുറത്ത് വന്നു. സീക്രട്ട് സര്‍വീസിനെ കുറ്റപ്പെടുത്തിയാണ് സെനറ്റ് സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നത്. പ്രചാരണറാലി നടന്നയിടത്ത് മതിയായ സുരക്ഷയില്ലാതെയാണെന്നും ട്രംപിന് നേരെ ഉണ്ടായ വധശ്രമം സീക്രട്ട് സര്‍വീസിന് തടയാനാകുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പെന്‍സില്‍വേനിയയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ജൂലായ് 13-നാണ് ട്രംപിന് നേരെ വെടിവെയ്പ്പ് ഉണ്ടായത്. കെട്ടിടത്തിന്റെ മുകളില്‍ നിന്നും 20-കാരനായ കോമസ് മാത്യു ക്രൂക്്സ് എന്നയാള്‍ ട്രംപിനുനേരേ വെടിയുതിര്‍ക്കുക ആയിരുന്നു. ഇതു സംബന്ധിച്ച് സീക്രട്ട് സര്‍വീസിന് അറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ അഴര്‍ ഇത് വേണ്ടത്ര ഗൗരവത്തില്‍ എടുത്തി. ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ അപകടം മുന്‍കൂട്ടിക്കണ്ട് സീക്രട്ട് സര്‍വീസിന് തടയാനാവുമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രചാരണറാലി നടന്നയിടത്ത് മതിയായ സുരക്ഷയില്ലായിരുന്നു. വധശ്രമത്തിനുമുന്‍പ് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങള്‍ സീക്രട്ട് സര്‍വീസിന് കണ്ടുപിടിക്കാമായിരുന്നു. വാക്കിടോക്കിയുള്‍പ്പെടെയുള്ള ആശവിനിമയോപാധികള്‍ ഉപയോഗിക്കുന്ന ഉദ്യോസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി. പല സന്ദേശങ്ങളും അവഗണിക്കപ്പെട്ടു. ആസൂത്രണം, ആശയവിനിമയം, സുരക്ഷ, വിഭവങ്ങള്‍ പ്രയോജനപ്പെടുത്തല്‍ എന്നീകാര്യങ്ങളില്‍ ഏജന്‍സി പരാജയപ്പെട്ടു. സീക്രട്ട് സര്‍വീസും മറ്റ് സുരക്ഷാ ഏജന്‍സികളും സംയോജിതമായി പ്രവര്‍ത്തിക്കുകയോ മികച്ചരീതിയില്‍ ആശയവിനിമയം നടത്തുകയോ ചെയ്തില്ല. അല്ലായിരുന്നെങ്കില്‍ സമീപത്തെ കെട്ടിടത്തില്‍ പ്രതി നുഴഞ്ഞുകയറിയത് കണ്ടെത്താനാകുമായിരുന്നു.

സംഭവസ്ഥലത്തെ പ്രധാന ഡ്രോണ്‍ ഓപ്പറേറ്ററുടെ കൈയിലുള്ള ഉപകരണങ്ങള്‍ പരിപാടിനടക്കുന്ന സമയം പ്രവര്‍ത്തനരഹിതമായിരുന്നു. ക്രൂക്സ് വെടിയുതിര്‍ക്കുന്നതിന് രണ്ടുമിനിറ്റുമുന്‍പ് ഒരാള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ക്കയറിയിട്ടുണ്ടെന്ന് സീക്രട്ട് സര്‍വീസിന് സന്ദേശം ലഭിച്ചിരുന്നു. അതിന് 22 സെക്കന്‍ഡുമുന്‍പ് കെട്ടിടത്തിന്റെ മുകളില്‍ തോക്കുധാരിയുണ്ടെന്ന് സുരക്ഷാഉദ്യോഗസ്ഥരിലൊരാള്‍ സീക്രട്ട് സര്‍വീസിന് റെഡിയോസന്ദേശം കൈമാറിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇതൊന്നും സീക്രട്ട് സര്‍വീസ് വിലയ്‌ക്കെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. വേദിക്ക് ഏകദേശം 140 മീറ്റര്‍ അകലെയുള്ള കെട്ടിടത്തില്‍നിന്നാണ് അക്രമി എട്ടുറൗണ്ട് വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ട്രംപിന്റെ ഇടതുചെവിക്ക് പരിക്കേറ്റു. വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.