തിരുവനന്തപുരം: ബാലരാമപുരത്ത് കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയ രണ്ട് വയസ്സുകാരി ദേവേന്ദുവിന്റെ കേസില്‍ അമ്മ ശ്രീതു അറസ്റ്റിലായതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ ഡിഎന്‍എ പരിശോധനാ ഫലം ശ്രീതുവിന്റെ ഭര്‍ത്താവുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ്. കേസില്‍ ഹരികുമാറിനെയാണ് പ്രധാന പ്രതിയെന്ന് പൊലീസ് ആദ്യം കരുതിയിരുന്നത്. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് അമ്മ ശ്രീതുവിനെ അറസ്റ്റ് ചെയ്യുന്നത്. സഹോദരന്റെ മൊഴിയിലാണ് അറസ്റ്റ്. കുട്ടിയെ കിണറ്റിലെറിഞ്ഞത് അമ്മയുടെ അറിവോടെയെന്നാണ് സഹാദരന്റെ മൊഴി. ചോദ്യം ചെയ്യലിനോട് ശ്രീതു സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.

ശ്രീതുവും സഹോദരന്‍ ഹരികുമാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസ്സമായതിലെ ദേഷ്യമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് നിഗമനത്തിലെത്തിയിരുന്നു. എന്നാല്‍, ഈ നിഗമനങ്ങളെ സാധൂകരിക്കുന്നില്ല കുട്ടിയുടെ ഡിഎന്‍എ പരിശോധനാ ഫലം. ശ്രീതുവിന്റെയും ഭര്‍ത്താവിന്റെയും മൂത്ത കുട്ടിയാണ് ദേവേന്ദുവെന്നാണ് കരുതിയിരുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹരികുമാറിന്റെ ഡിഎന്‍എയുമായി പോലും കുട്ടിയുടെ ഡിഎന്‍എ പൊരുത്തപ്പെടുന്നില്ല. ഇതോടെ, കുട്ടിയുടെ യഥാര്‍ത്ഥ പിതാവ് ആരാണെന്ന ചോദ്യം ഉയരുകയാണ്.

മറ്റേതെങ്കിലും ബന്ധത്തിലുള്ള കുട്ടിയാണ് ദേവേന്ദുവെന്നും, ഇത് തന്റെ ജീവിതത്തിന് തടസ്സമാകുമെന്ന ചിന്തയാകാം കൊലപാതകത്തില്‍ സഹകരിക്കാന്‍ ശ്രീതുവിനെ പ്രേരിപ്പിച്ചതെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഇതും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഈ വര്‍ഷം ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടിലെ കിണറ്റില്‍ നിന്ന് ദേവേന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. കാണാനില്ലെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സഹോദരന്‍ ഹരികുമാറാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, തന്നെ കുറ്റക്കാരനല്ലെന്നും കൊലപാതകത്തിന് പിന്നില്‍ അമ്മ ശ്രീതുവാണെന്നും ഹരികുമാര്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴികള്‍ പുറത്തുവന്നതോടെയാണ് കേസില്‍ പുതിയ വഴിത്തിരിവുണ്ടായത്.കുട്ടിയുടെ ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവന്നതോടെ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്.

ശ്രീതു അറസ്റ്റിലായത് മേട്ടുപ്പാളയത്ത് നിന്ന്

ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മ അറസ്റ്റിലാകുന്നത് നിര്‍ണ്ണായ തെളിവുകള്‍ കിട്ടിയ സാഹചര്യത്തില്‍. കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെ പൊള്ളാച്ചിയിലെ മേട്ടുപ്പാളയത്തില്‍ നിന്നാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്. കേസില്‍ ദേവേന്ദുവിന്റെ അമ്മാവന്‍ ഹരികുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹരികുമാറിന്റെയും ശ്രീതുവിന്റെയും വാട്സാപ്പ് ചാറ്റുകള്‍ ഫോറന്‍സിക് പരിശോധന നടത്തിയതില്‍നിന്ന് ഇരുവരും തമ്മില്‍ അസാധാരണമായ ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ജനുവരി 30നായിരുന്നു രണ്ടര വയസുകാരിയെ കോട്ടുകാല്‍ക്കോണത്ത് വീടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍ ഹരികുമാറിന്റെ മൊഴികളില്‍ ചില അസ്വഭാവികതകള്‍ പൊലീസ് സംശയിച്ചിരുന്നു. ഇതിനിടയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നും പണംവാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ശ്രീതുവിനെതിരെ വഞ്ചനാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലായിരുന്നു ശ്രീതു. ഇതിനിടെ ശ്രീതുവിനും സംഭവത്തില്‍ പങ്കുണ്ടെന്ന് ഹരികുമാര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വാട്സാപ്പ് ചാറ്റുകളുടെ പരിശോധന വേഗത്തിലാക്കിയത്. ഇതില്‍ തെളിവും കിട്ടുകയായിരുന്നു.

അച്ഛനും അമ്മയും സഹോദരനും കൂടാതെ അമ്മാവനും മുത്തശ്ശിയും കഴിയുന്ന വീട്ടില്‍ കിടന്നുറങ്ങിയ ദേവേന്ദുവാണ് പുലര്‍ച്ചെ കിണറ്റില്‍ മരിച്ച് കിടന്നത്. അമ്മാവനാണ് കിണറ്റിലെറിഞ്ഞ് കൊന്നതെന്നായിരുന്നു പൊലീസിന്റെ ആദ്യ കണ്ടെത്തല്‍. എന്നാല്‍ എട്ട് മാസം കഴിയുമ്പോള്‍ ദേവേന്ദുവിന്റെ പെറ്റമ്മ ശ്രീതുവും അറസ്റ്റിലാവുകയാണ്. ദേവേന്ദുവിനെ കൊന്നത് അമ്മാവന്‍ ഹരികുമാര്‍ തന്നെയാണെന്ന് പൊലീസ് ഉറപ്പിക്കുന്നു. പക്ഷെ കൊല്ലുമെന്ന കാര്യവും കൊന്നകാര്യവും ശ്രീതുവിന് അറിയാമായിരുന്നുവെന്നും പൊലീസിന് വ്യക്തമായി. ഇതോടെയാണ് അറസ്റ്റിലേക്ക് കടന്നത്. ശ്രീതുവിനോട് ഹരികുമാറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നു. അത് ശ്രീതുവും എതിര്‍ത്തിരുന്നില്ല. ഈ ബന്ധത്തിന് തടസം കുട്ടിയാണെന്ന് ഹരികുമാര്‍ കരുതി. ഇതോടെ കുട്ടിയെ കൊല്ലുമെന്ന് പലതവണ ഹരികുമാര്‍ ശ്രീതുവിനോട് പറഞ്ഞു.

ഒരുതവണ പോലും അതിനെ എതിര്‍ക്കാനോ കുട്ടിയെ സുരക്ഷിതയാക്കാനോ ശ്രീതു ശ്രമിച്ചില്ല. കുട്ടിയെ കിണറ്റില്‍ നിന്ന് കിട്ടിയപ്പോള്‍ കൊന്നത് ഹരികുമാറാണെന്നും ശ്രീതുവിന് അറിയാമായിരുന്നു. ഇതും പൊലീസിനോട് മറച്ചുവെച്ചു. ഇതോടെയാണ് ദേവേന്ദുവിനെ കൊന്നതില്‍ ശ്രീതുവിനും പങ്കെന്ന് പൊലീസ് ഉറപ്പിക്കുന്നത്. ശ്രീതുവിന്റെ നുണ പരിശോധനക്ക് പൊലീസ് ശ്രമിച്ചു. എന്നാല്‍ അതിന് തയാറാകാതെ മുങ്ങുകയാണ് ചെയ്തത്. ഇതും ശ്രീതുവിലേക്ക് സംശയം കൂടാന്‍ ഇടയാക്കി. ഹരികുമാര്‍ അറസ്റ്റിലായതിന് പിന്നാലെ മറ്റ് ചില സാമ്പത്തിക തട്ടിപ്പുകേസില്‍ ജാമ്യം കിട്ടിയ ശ്രീതു ബാലരാമപുരത്ത് നിന്ന് പൊള്ളാച്ചിയിലെ മേട്ടുപ്പാളയത്തിലേക്ക് താമസം മാറ്റി. ഇന്നലെ രാത്രി അവിടെ നിന്നാണ് പൊലീസ് പിടികൂടിയത്.

ഓപ്പറേഷന്‍ പൊള്ളാച്ചിയുടെ ഭാഗമായി ശ്രീതുവിന്റെ താമസ സ്ഥലം നേരത്തെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. അതീവ രഹസ്യ നീക്കങ്ങളിലൂടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോലീസിനെ വെട്ടിച്ച് കടക്കുന്നില്ലെന്ന് ഉറപ്പിക്കാന്‍ എല്ലാ മുന്‍ കരുതലും എടുക്കുകയും ചെയ്തു.