കണ്ണൂര്‍: കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കിഴുത്തള്ളി സ്വദേശി ഷൈജു തച്ചോത്ത് ആണ് മരിച്ചത്. ഷൈജു തച്ചോത്തിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ നഗരത്തിലെ താവക്കര കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

കോടികളുടെ നിക്ഷേ തട്ടിപ്പില്‍ 50 ല്‍പ്പരം കേസുകള്‍ ഷൈജുവിന്റെ പേരിലുണ്ട്. ബ്രാഞ്ച് മാനേജരെന്ന നിലയിലാണ് ഈ കേസുകളില്‍ ഭൂരിഭാഗവും ഇതുകൂടാതെ ഷൈജുവിന്റെ കുടുംബാംഗങ്ങളുടെയും സ്വന്തം പേരിലുള്ള ലക്ഷക്കണക്കിന് രൂപയും നഷ്ടപ്പെട്ടു. ഓരോ കേസുവരുമ്പോഴും ജാമ്യമെടുത്ത് പുറത്തിറങ്ങുകയായിരുന്നു. ഇതില്‍ ചിലതില്‍ റിമാന്‍ഡിലുമായിട്ടുമുണ്ട്.

വന്‍ തുക അര്‍ബന്‍ നിധി നിക്ഷേപ കമ്പിനിയുടെ ഓഫിസില്‍ ജോലി കിട്ടുന്നതിനായി ഇയാള്‍ ഡെപ്പോസിറ്റായി ബന്ധുക്കളില്‍ നിന്നും മറ്റും കടം വാങ്ങി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉള്ളതെല്ലാം വാരിപ്പൊറുക്കി മലപ്പുറം ചങ്ങരകുളം സ്വദേശികളായ കെ.എ ഗഫൂര്‍ ഷൗക്കത്തലി എന്നിവര്‍ മുങ്ങിയപ്പോള്‍ പെരുവഴിയിലായത് നിക്ഷേപകര്‍ മാത്രമല്ല ഷൈജുവിനെപ്പോലുള്ള ജീവനക്കാരുമാണ്. എന്നാല്‍ ഷൈജു ജീവനൊടുക്കിയ സംഭവവും കേസുമായി യാതൊരു ബന്ധവുമില്ലെന്നാണ് കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ വിശദീകരണം.

മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അര്‍ബന്‍ നിധിയുടെ ഫിനാന്‍സ് മാനേജരായ ജീനയുടെ പേരിലും അന്‍പതിലധികം കേസുകളുണ്ട്. ഇവരും ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയാണ്. 12 ശതമാനം ലാഭവിഹിതം വാഗ്ദ്ധാനം ചെയ്തു കൊണ്ടു അര്‍ബന്‍ നിധി ഉടമകള്‍ ജീവനക്കാരെ കൊണ്ടു പണം പിരിപ്പിച്ചത്.

കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചു നിക്ഷേപകര്‍ക്ക്ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പുവിവരം പുറത്തുവരുന്നത്. ഏജന്റുമാര്‍ മുഖേനെയാണ് സ്ഥാപനം വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ചത്. പന്ത്രണ്ടുശതമാനം വരെയാണ് ഇവര്‍ പലിശ വാഗ്്ദ്ധാനം ചെയ്തത്. ബാങ്കുകളില്‍നിക്ഷേപിച്ചാല്‍ ആദായ നികുതി നല്‍കേണ്ടി വരുമെന്നും ഇവിടെ നിക്ഷേപിച്ചാല്‍ അതു ഒഴിവായി കിട്ടുമെന്നും നിക്ഷേപകരെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നു. ഇങ്ങനെ സമാഹരിച്ച 500 കോടിയിലേറെ രൂപയുമായാണ് പ്രതികള്‍ മുങ്ങിയത്.

ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി സുമേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഈ കേസിലെ പ്രതിയായ ഷൈജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.