പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ദീക്ഷിതിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പ്രതി വൈഷ്ണവിയെ കൊലപ്പെടുത്തിയത് മുഖത്ത് ബെഡ്ഷീറ്റ് അമര്‍ത്തിയാണെന്ന് പൊലീസ് പറയുന്നു. വൈഷ്ണവി മരിച്ചെന്ന് ഉറപ്പായി ഒരു മണിക്കൂറിന് ശേഷമാണ് പ്രതി ബന്ധുക്കളെ വിവരമറിയിച്ചത്. അവിടം മുതിര്‍ തുടര്‍ന്നിങ്ങോട്ട് ദീക്ഷിത് വലിയ അഭിനയം കാഴ്ച്ചവെക്കുകയും ചെയത്ു.

ദീക്ഷിതിനെതിരെ പട്ടികജാതി വര്‍ഗ അതിക്രമം തടയല്‍ നിയമ പ്രകാരവും കേസെടുത്തു. മണ്ണാര്‍ക്കാട് ഡിവൈഎസ്പി സന്തോഷ് കുമാറാണ് കേസന്വേഷണം നടത്തുക. നാല് വര്‍ഷത്തെ പ്രണയശേഷമാണ് ഇവര്‍ വിവാഹിതരായത്. ഒന്നര വര്‍ഷം മുമ്പാണ് ഇരുവരുടേയും വിവാഹം നടന്നത്. ഭാര്യയെ ദീക്ഷിതിന് സംശയമുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

കൊലപാതകത്തിന് ശേഷം സംഭവം സ്വാഭാവികമരണമായി ചിത്രീകരിക്കാനും പ്രതി ശ്രമിച്ചു. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മരണം കൊലപാതകമാണെന്ന് വ്യക്തമാവുകയും ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റംസമ്മതിക്കുകയുമായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വൈഷ്ണവി(26)യെ കാട്ടുകുളത്തെ ഭര്‍തൃവീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ദീക്ഷിത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈഷ്ണവിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായെന്നും അവശനിലയിലാണെന്നും പറഞ്ഞ് ദീക്ഷിത് തന്നെയാണ് ഭാര്യയുടെ മാതാപിതാക്കളെ വിവരമറിയിച്ചത്. തുടര്‍ന്ന് വൈഷ്ണവിയുടെ അച്ഛനും അമ്മയും സ്ഥലത്തെത്തി. ഇതിനിടെ വൈഷ്ണവിയെ മാങ്ങോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദീക്ഷത്തിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം ഉടന്‍ പൊലീസില്‍ അറിയിച്ചു.

യുവതിയുടെ മരണത്തില്‍ തുടക്കംമുതലേ ദുരൂഹതയുള്ളതിനാല്‍ പോലീസ് വിശദമായ അന്വേഷണമാണ് നടത്തിയത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തത്. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇതോടെ ദീക്ഷിതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും ഇയാള്‍ കുറ്റംസമ്മതിക്കുകയുമായിരുന്നു. പ്രതിയുമായി പോലീസ് ശനിയാഴ്ച വീട്ടില്‍ തെളിവെടുപ്പ് നടത്തി. ഫൊറന്‍സിക് സംഘവും വീട്ടില്‍ പരിശോധന നടത്തി. വൈകീട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലക്കല്‍വീട്ടില്‍ ഉണ്ണികൃഷ്ണന്റെയും ശാന്തയുടെയും മകളാണ് വൈഷ്ണവി. 2024 മേയ് 19-നായിരുന്നു വൈഷ്ണവിയുടെയും ദീക്ഷിതിന്റെയും വിവാഹം. കല്യാണം കഴിഞ്ഞ് ഒന്നരവര്‍ഷമായെങ്കിലും ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നോ എന്നത് ആര്‍ക്കുമറിയില്ല. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് വൈഷ്ണവിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി ദീക്ഷിതിന്റെ മൊഴി. ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

ഫോറന്‍സിക് സംഘം ദീക്ഷിതിന്റെ വീട്ടില്‍ പരിശോധന നടത്തി. ഇരുവരും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കലഹം ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാട്ടുകുളത്തെ വീട്ടിലെത്തിച്ച് ദീക്ഷിത്തുമായി പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.