കൊച്ചി: വീട്ടമ്മയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ച് പരുക്കേല്‍പിച്ച കേസിലെ പ്രതിയായ വനിതാ ഡോക്ടര്‍ കാറിന്റെ വ്യാജ നമ്പര്‍ നിര്‍മിച്ച കൊച്ചിയിലെ സ്ഥാപനം പൊലീസ് കണ്ടെത്തി. പാരിപ്പള്ളിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കണ്ടെടുത്ത എയര്‍ പിസ്റ്റള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയയ്ക്കും. പ്രതിയുടെ നാലു ദിവസത്തെ കസ്റ്റഡി നാളെയാണ് അവസാനിക്കുക. ഡോക്ടറെ വിശദമായി ചോദ്യം ചെയ്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ് സംഘം.

ഡോക്ടര്‍ വീട്ടമ്മയെ വെടി വയ്ക്കാനുള്ള പദ്ധതി നടപ്പാക്കിയത് ഒരുവര്‍ഷത്തിലേറെ നീണ്ട ആസൂത്രണത്തിന് ശേഷമാണ്. അക്കാലത്ത് കൊച്ചിയില്‍ വൈറ്റിലക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. വീട്ടമ്മയുടെ വീട്ടില്‍ പോകാന്‍ സ്വന്തം കാര്‍ ഉപയോഗിക്കാതെ തിരഞ്ഞെടുത്തത് അടുത്ത ബന്ധുവിന്റെ കാറാണ്. ഇതില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ലേണഴ്‌സ് ലോഗോ ഉപയോഗിച്ചു. ഇതോടൊപ്പമാണ് കാര്‍ നമ്പര്‍ വ്യാജമായി തയ്യാറാക്കിയത്.

വെബ്‌സൈറ്റില്‍ നിന്ന് ലേലം പോയ ഒരു കാറിന്റെ നമ്പര്‍ എടുത്ത് വൈറ്റിലയിലെ ഒരു കടയില്‍ വെച്ച് നമ്പര്‍ പ്ലേറ്റ് തയ്യാറാക്കി. വഞ്ചിയൂര്‍ എസ് ഐ എച്ച് എസ് ഷാനിഫിന്റെ നേതൃത്വത്തില്‍, ഡോക്ടറെയും കൊണ്ട് വൈറ്റിലയിലെ ഈ കടയിലെത്തി തെളിവെടുത്തു. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവമായതിനാല്‍ കടയുടമയ്ക്ക് ഡോക്ടറെ തിരിച്ചറിയാനായില്ലെന്ന് പൊലീസ് പറഞ്ഞു. പാരിപ്പള്ളിയിലെ വീട്ടില്‍ നിന്ന് കണ്ടെടുത്ത തോക്കില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ ഡോകടറുടെ വിരലടയാളം ശേഖരിച്ചു. തോക്ക് ബാലിസ്റ്റിക് പരിശോധനക്ക് അയക്കും. ആക്രമണത്തിന്റെ ദിവസം ഉപയോഗിച്ച വസ്ത്രവും കണ്ടെടുത്തു.

ജൂലൈ 28 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊറിയര്‍ നല്‍കാനെന്ന വ്യാജേന മുഖം മറച്ചെത്തി വഞ്ചിയൂരിലെ വീട്ടമ്മയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ച് പരുക്കേല്‍പിച്ച കേസിലെ പ്രതി ജൂലൈ 30 നാണ് പിടിയിലായത്. ഇവര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്നാണ് വഞ്ചിയൂര്‍ പൊലീസ് പിടികൂടിയത്.

ആക്രമണം നടത്തിയ ശേഷം ഡോക്ടര്‍ രക്ഷപ്പെട്ട വ്യാജനമ്പര്‍ പ്ലേറ്റ് പതിച്ച കാറും ആയൂര്‍ വെള്ളച്ചാല്‍ ഭാഗത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. വെടിയേറ്റ വീട്ടമ്മയുടെ ഭര്‍ത്താവ് സ്വകാര്യ ആശുപത്രി പി ആര്‍ ഒ ആയിരുന്ന സുജിത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ഡോക്ടറെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്തിടെ ഡോക്ടറും സുജിത്തും തമ്മില്‍ അകന്നു. സുജിത്തുമായുള്ള സൗഹൃദത്തിന് ഭാര്യ തടസമാണെന്ന് കണ്ടാണ് ഇവരെ വകവരുത്താന്‍ ശ്രമിച്ചതെന്നാണ് ഡോക്ടര്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്.

യുട്യൂബ് വിഡിയോകളും സിനിമകളും കണ്ടാണ് ഡോക്ടര്‍ ആക്രമണത്തിന് പദ്ധതി തയാറാക്കിയത്. ഓണ്‍ലൈന്‍ വില്‍പന സൈറ്റില്‍ കണ്ട കാറിന്റെ നമ്പരില്‍ വ്യാജ നമ്പര്‍ തരപ്പെടുത്തി. ഓണ്‍ലൈന്‍ വഴി എയര്‍ പിസ്റ്റള്‍ വാങ്ങി. യുട്യൂബ് നോക്കി പിസ്റ്റള്‍ ഉപയോഗിക്കാന്‍ പരിശീലിച്ചു. തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ത്താല്‍ കൊലപ്പെടുത്താമെന്ന ധാരണയിലാണ് കൊറിയര്‍ നല്‍കാനെന്ന വ്യാജേന വഞ്ചിയൂരിലെ വീട്ടിലെത്തിയത്. സുജിത്തിന്റെ വീട് പ്രതിക്ക് നേരത്തേ അറിയാമായിരുന്നു.

ജൂലൈ 28 ഞായറാഴ്ച രാവിലെ ഒറ്റയ്ക്ക് കാര്‍ ഓടിച്ച് ചാക്ക, പാല്‍ക്കുളങ്ങര റൂട്ട് വഴി ചെമ്പകശേരി ലെയ്‌നില്‍ എത്തി കൃത്യം നിര്‍വഹിച്ച് അതേ കാറില്‍ ചാക്ക ബൈപാസ് വഴി കടന്നുകളയുകയായിരുന്നു. സംഭവത്തിനുശേഷം, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായി വരുത്തിത്തീര്‍ക്കാന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണ് നേരെ പോയത്.

പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് മാധ്യമങ്ങളിലൂടെ മനസിലാക്കിയ പ്രതി പിടിയിലാകില്ലെന്ന് കരുതി വീട്ടിലേക്ക് പോയി. പിന്നീട് കാറിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തായതോടെ കാര്‍ ഉപേക്ഷിക്കാനും ശ്രമം നടത്തി. ഇതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.

അതേ സമയം 2021 ആഗസ്റ്റില്‍ സുജിത് തന്നെ ബലാല്‍സംഗം ചെയ്‌തെന്ന പ്രതിയുടെ പരാതിയില്‍ സുജിത്തിനെതിരെ ആഗസ്റ്റ് 1 ന് വഞ്ചിയൂര്‍ പോലീസ് പീഡന കേസെടുത്തു. ശാരീരിക ബന്ധത്തിന് താല്‍പര്യമില്ലാത്ത ആളെ ലൈംഗികമായി പീഡിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാല്‍സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. എഫ് ഐ ആര്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.