അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറിൽ ഉണ്ടായ സാധാരണ അപകടം കൊലപാതകം എന്ന് തെളിയിച്ച് പോലീസ്. വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവം ഭാര്യയും കാമുകനും ചേര്‍ന്ന് തയ്യാറാക്കിയ കൊലപാതകമെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഏപ്രില്‍ ആറിന് നടന്ന ജാംനഗറിൽ ഉണ്ടായ കൊലപാതകത്തില്‍ 30 കാരന്‍ രവി പാട്ടിലാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഭാര്യ റിങ്കില്‍, കാമുകന്‍ അക്ഷയ് ധന്‍കരിയ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഏഴു വർഷത്തോളമായി റിങ്കിലും അക്ഷയും ഭയങ്കര പ്രണയത്തിലായിരുന്നു. ഭര്‍ത്താവ് തടസമായതോടെയാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. മരിച്ച രവിയുടെ പിതാവ് റിങ്കിലുമായി സംസാരിച്ചതില്‍ നിന്നാണ് കൊലപാതക വിവരം പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷവും രണ്ടുപേരും ചേര്‍ന്ന് രവിയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരിന്നു.

സ്വകാര്യ കമ്പനി ജീവനക്കാരാനായിരുന്ന രവി ജാംനഗറില്‍ നിന്നും കാല്‍വാഡിലേക്ക് ബൈക്കില്‍ യാത്ര ചെയ്യവെ എസ്‍യുവി വന്നിടിച്ചായിരുന്നു അപകടം. തലയ്ക്ക് പരിക്കേറ്റ രവി ആശുപത്രിയിലെത്തിക്കും മുന്‍പ് മരണപ്പെട്ടു. ഭാര്യ റിങ്കിലും അക്ഷയും തമ്മിലുള്ള ബന്ധത്തില്‍ നിന്നാണ് കൊലപാതകത്തിനുള്ള സാധ്യത തെളിഞ്ഞത്. രവിയുടെ പിതാവ് നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി കൊലപാതകം നടത്തിയത് സമ്മതിച്ചു. വിവരം പൊലീസിന് കൈമാറുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

2017 ല്‍ വിവാഹം നടന്ന ഇരുവര്‍ക്കും ആറു വയസുള്ള ഒരു മകനുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ഭാര്യയും അക്ഷയുമായുള്ള അവിഹിത ബന്ധം രവി അറിയുകയും പിതാവിനെ വിവരമറിയിക്കുകയുമായിരുന്നു. സംഭവം നടന്ന ദിവസം കാറിന് പകരം ബൈക്കിലാണ് രവി യാത്ര ചെയ്തത്. ഈ അവസരം മുതലാക്കി ഇരുവരും അപകടം ഉണ്ടാക്കുകയായിരുന്നു. അക്ഷയ്ക്ക് റിങ്കില്‍ വിവരം നല്‍കുകയും ബൈക്കില്‍ എസ്‍യുവി വന്നിടിക്കുകയുമായിരുന്നു.അതുപോലെ കേസിൽ ഇനിയും അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.