തിരുവനന്തപുരം: വെങ്ങാനൂര്‍ കോ-ഓപ്പറേറ്റീവ് റൂറല്‍ ഡിവലപ്‌മെന്റ് സൊസൈറ്റിയില്‍ ഒന്നരക്കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തി. സ്ഥിരനിക്ഷേപങ്ങള്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കാത്തത്തിനെത്തുടര്‍ന്നാണ് സൊസൈറ്റിയുടെ ക്രമക്കേട് പുറത്തറിഞ്ഞത്. നിക്ഷേപകര്‍ പലഘട്ടങ്ങളിലും തുക തിരികെ ആവശ്യപ്പെട്ടിട്ടും പണം നല്‍കിയില്ലെന്നുമാണ് പരാതി. സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പോലീസും കേസെടത്തിട്ടുണ്ട്. 25 പ്രതികളാണ് കേസിലുള്ളത്. സഹകരണ ജീവനക്കാരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

കണ്‍കറന്റ് ഓഡിറ്റര്‍ വിഭാഗത്തിലെ സീനിയര്‍ ഓഡിറ്റര്‍ രതീഷ് കുമാര്‍ നടത്തിയ പരിശോധനയിലായിരുന്നു 1,33,49,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് സീനിയര്‍ ഓഡിറ്റര്‍ സൊസൈറ്റി ഭരണസമിതി അംഗങ്ങള്‍ക്കെതിരേ കോവളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല.

സൊസൈറ്റിയുടെ വിവിധ ശാഖകളിലെയും ജീവനക്കാരെയും ബോര്‍ഡംഗങ്ങളെയും ചേര്‍ത്ത് 25 പേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.സൊസൈറ്റി സെക്രട്ടറി രമേഷ് ഒന്നാം പ്രതിയും പ്രസിഡന്റ് സതീഷ് കുമാര്‍ രണ്ടാം പ്രതിയും വൈസ് പ്രസിഡന്റ് സാജന്‍ മൂന്നാം പ്രതിയുമാണ്. 2016-17 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പരിശോധിച്ചതില്‍നിന്നാണ് ഇത്രയും തുകയുടെ വന്‍ ക്രമക്കേട് കണ്ടെത്തിയത്. 2017-നു ശേഷമുള്ളവ പരിശോധിക്കുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി കൂടുമെന്നും സൂചനയുണ്ട്.

വ്യാജരേഖകള്‍ നിര്‍മിച്ചും നീക്കിയിരിപ്പുതുകയുടെ കണക്കുകള്‍ വ്യാജമായി രേഖപ്പെടുത്തിയും നിക്ഷേപങ്ങള്‍ ദുര്‍വിനിയോഗം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ബിനാമിപേരില്‍ വായ്പകള്‍ കൈക്കലാക്കി. തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ക്രമക്കേട് കണ്ടെത്തിയ പരിശോധനാ റിപ്പോര്‍ട്ട് മുക്കാന്‍ ബാങ്കിലെ ഭരണസമിതിയംഗങ്ങള്‍ ശ്രമിച്ചിരുന്നു.

സെക്രട്ടറിയും പ്രസിഡന്റും വൈസ് പ്രസിഡന്റും മാനേജര്‍മാരും അക്കൗണ്ടന്‍രുമായും ക്ലര്‍ക്കുമാരും അറ്റന്‍ഡര്‍മാരും ബോര്‍ഡ് മെമ്പറുമാരുമാണ് എഫ് ഐ ആറിലെ പ്രതികള്‍. 2016-17 സാമ്പത്തിക വര്‍ഷമാണ് തട്ടിപ്പെന്ന് എഫ് ഐ ആര്‍ പറയുന്നു. ബിനാമി പോരില്‍ ലോണെടുത്തും വ്യാജ രേഖകള്‍ ചമച്ചുമാണ് തട്ടിപ്പെന്നാണ് എഫ് ഐ ആര്‍. ഐപിഎസിയിലെ 403, 408, 465, 477 എ, 420, 34 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ്.