തിരുവനന്തപുരം: ചേട്ടനെയും അനിയനെയും തോളില്‍ കയ്യിട്ടുനടക്കുന്നതായിട്ടേ നാട്ടുകാര്‍ കണ്ടിട്ടുള്ളു. ആ അനിയനെ ചേട്ടന്‍ നിഷ്‌ക്കരുണം തലയ്ക്കടിച്ച് കൊന്നുവെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. പക്ഷേ യാഥാര്‍ഥ്യം അതാണ്. അഫ്‌സാനെ വകവരുത്തും മുമ്പ് അവന് ഇഷ്ടപ്പെട്ട ഭക്ഷണമായ കുഴിമന്തി അഫാന്‍ വാങ്ങി കൊടുത്തതായി തിങ്കളാഴ്ച വാര്‍ത്ത വന്നിരുന്നു, അഫ്‌സാന്‍(13) കുഴിമന്തി വാങ്ങാന്‍ ഹോട്ടലില്‍ എത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഉയരുന്ന ചോദ്യം, സഹോദരനോടുളള ഇഷ്ടം കൊണ്ടാണോ അവന്റെ ഇഷ്ടഭക്ഷണം കഴിക്കാനായി അയച്ചത് അതോ, പെണ്‍സുഹൃത്തിനെ കൊലപ്പെടുത്താന്‍ വേണ്ടിയാണോ, സഹോദരനെ മാറ്റിയത് എന്നതാണ്.

ഹോട്ടലിലേക്ക് അഫ്‌സാന്‍ ഓട്ടോയിലെത്തുന്നതാണ് സിസി ടിവി ദൃശ്യങ്ങളില്‍ കാണുന്നത്. അഫാന്‍ പറഞ്ഞത് അനുസരിച്ചാണ് അഫ്‌സാന്‍ മന്തി വാങ്ങാന്‍ കടയിലെത്തുന്നത്. ഇതും വാങ്ങി വന്നതിന് ശേഷമാണ് അഫാന്‍ അനിയനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ഈ കവറുമായി അഫ്‌സാന്‍ വീട്ടിലേക്ക് കയറുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.

വെഞ്ഞാറമ്മൂട്ടിലെ 'സഹര്‍ അല്‍ മന്ദി' എന്ന കടയില്‍ ഭക്ഷണം വാങ്ങാന്‍ എത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് അഫ്സാന്‍ ഓട്ടോറിക്ഷയില്‍ ഭക്ഷണം വാങ്ങാന്‍ എത്തി. ഭക്ഷണം വാങ്ങിയ ശേഷം അരമണിക്കൂറോളം കാത്ത് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ശേഷം റോഡ് മുറിച്ചു കടന്ന് വെഞ്ഞാറമ്മൂട് ഭാഗത്തേക്ക് നടന്നു പോയി.

പെണ്‍സുഹൃത്തിനെ കൊലപ്പെടുത്താനായി സഹോദരനെ മന:പൂര്‍വ്വം വീട്ടില്‍ നിന്നും മാറ്റിയതെന്ന സംശയത്തിലാണ് പൊലീസ്. ഭക്ഷണം വാങ്ങാന്‍ അയച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയെന്നും സംശയമുണ്ട്. വൈകിട്ട് നാലു മണിക്കും 5.30നും ഇടയിലാണ് അഫ്സാന്റെയും ഫര്‍സാനയുടെ കൊലപാതകം നടക്കുന്നത്. പേരുമലയിലെ വീട്ടില്‍ നിന്നും പേരുമല ജങ്ഷന്‍ വരെ അഫാന്‍ അഫ്സാനെ ബൈക്കില്‍ കൊണ്ടുവരുന്നു. അവിടെ വച്ച് ഓട്ടോറിക്ഷയില്‍ കയറ്റി ഭക്ഷണം വാങ്ങാനായി വെഞ്ഞാറമൂടുള്ള കടയിലേക്ക് വിടുന്നു. അഫ്സാനെ പറഞ്ഞു വിട്ടതിന് ശേഷമാകാം ഫര്‍സാനയെ കൊലപ്പെടുത്തിയത് എന്നാണ് കരുതുന്നത്. പിന്നീട് മടങ്ങിയെത്തിയതിന് ശേഷം കുട്ടിയെയും കൊലപ്പെടുത്തി.

വെഞ്ഞാറമൂട്ടില്‍ ആദ്യം മൃതദേഹങ്ങള്‍ എടുക്കാന്‍ പോയ ആംബുലന്‍സ് ഡ്രൈവര്‍ സഫീര്‍ ആ രംഗം വിവരിക്കുമ്പോള്‍ അഫ്‌സാനോടും യാതൊരു കരുണയും അഫാന്‍ കാട്ടിയില്ലെന്ന് വ്യക്തമാകും.

'ഞാന്‍ വന്നപ്പോള്‍ ഒരു ഏഴുമണിയായി കാണും, മൂന്ന് ശരീരങ്ങള്‍ അവിടെ രക്തത്തില്‍ കുളിച്ച് കിടക്കുകയാണ്, മുഖം അടിച്ച് തകര്‍ത്ത നിലയിലാണ്, ആ ഉമ്മ പുറകില്‍ ഇരുന്നയാളെ പിടിക്കുന്നുണ്ടായിരുന്നു, എല്ലാവരുടെയും മുഖത്ത് കുഴിയുണ്ട്, അവന്റെ അനിയന്റെ കണ്ണ് കുഴിഞ്ഞ് അകത്തേയ്ക്ക് പോയി, ഒരു കണ്ണ് കാണാന്‍ പോലും ഇല്ലായിരുന്നു, ഉമ്മയെ മാറ്റുമ്പോള്‍ തലയോട്ടിക്ക് അകത്തേക്ക് എന്റെ വിരല്‍ കയറിപ്പോയി'- സഫീര്‍ പറഞ്ഞു.