കോഴിക്കോട് : സര്‍വീസില്‍ നിന്ന് ഇന്ന് വിരമിക്കാനിരിക്കെ കോഴിക്കോട് കോര്‍പറേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. 56 ലക്ഷത്തിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എം എസ് ദിലീപിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആറു ലക്ഷത്തോളം രൂപയും വിവിധ ഇടങ്ങളിലെ വസ്തുവകകളും നിക്ഷേപം സംബന്ധിച്ച രേഖകളും വിജിലന്‍സ് പിടിച്ചെടുത്തു. 14 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ വരവില്‍ കവിഞ്ഞ സ്വത്തിന്റെ നിര്‍ണായക രേഖകളും തെളിവുകളും കണ്ടെത്തിയതായി വിജിലന്‍സ് അറിയിച്ചു. വിജിലന്‍സ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. കോഴിക്കോട് ചക്കോരത്ത് കുളത്തെയും, വയനാട് അമ്മായിപ്പാലത്തെയും വീടുകളിലും, ഓഫീസിലുമാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

സത്യസന്ധനെന്ന് മേയറുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്

അതേസമയം, അന്വേഷണം നേരിടുന്ന ദിലീപ് സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന വാദവുമായി മേയര്‍ ബീന ഫിലിപ്പ് രംഗത്തെത്തി. സാധാരണക്കാരോട് കരുണയോടെ ഇടപെട്ടിരുന്ന സത്യസന്ധനായ ഉദ്യോഗസ്ഥനാണ് ദിലീപ് എന്ന് ബീന ഫിലിപ്പ് പറഞ്ഞു.

നാലുവര്‍ഷമായി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ചുമതലയിലുള്ള ദിലീപ് സത്യസന്ധമായി ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ എന്നാണ് തന്റെ ബോധ്യമെന്നും ബീന ഫിലിപ്പ് പറഞ്ഞു.

56 ലക്ഷത്തിലധികം രൂപയുടെ അനധികൃത സ്വത്ത്

പ്രാഥമിക അന്വേഷണത്തില്‍ തന്നെ 56 ലക്ഷത്തിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം ബോധ്യപ്പെട്ടതോടെയായിരുന്നു സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ദിലീപിനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. കോഴിക്കോടും വയനാട് നെന്മേനിയിലും ഉള്ള വീടുകളിലും ഹോംസ്റ്റയിലും നടത്തിയ 14 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ കോടിക്കണക്കിന് രൂപയുടെ അനധികൃത സമ്പാദ്യത്തിന്റെ തെളിവുകളും രേഖകളും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.

ചക്കോരത്ത് കുളത്തെ ഫ്‌ലാറ്റില്‍ നിന്ന് നാലര ലക്ഷത്തോളം രൂപയും 27 പവനും സ്വര്‍ണവും കണ്ടെത്തിയപ്പോള്‍ വയനാട്ടിലെ വീട്ടില്‍ നിന്ന് ഒരു ലക്ഷത്തി അറുപതിനായിരം രൂപ പണമായും വസ്തുവകകള്‍ സംബന്ധിച്ച് നിരവധി രേഖകളും പിടികൂടി. അഴിമതി നിരോധന നിയമപ്രകാരം ദിലീപിനെതിരെ കൂടുതല്‍ നടപടിക്ക് ഒരുങ്ങുകയാണ് വിജിലന്‍സ്.

ഇന്ന് രാവിലെ മുതല്‍ നാലിടങ്ങളില്‍ ആയിരുന്നു പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. നേരത്തെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണമാണ് നടക്കുന്നത്. അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിക്കുക, നിയമലംഘനം നടത്തുന്ന കച്ചവടസ്ഥാപനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുക തുടങ്ങി വിവിധ ക്രമക്കേടുകളുടെ പേരില്‍ അന്വേഷണവും ആരോപണവും ഏറെ നേരിട്ടിട്ടുളള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

അതിനിടെ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് കോഴിക്കോട് കോര്‍പ്പറേഷന് മുന്നില്‍ കോണ്‍ഗ്രസ് ഉപരോധ സമരം നടത്തി. സമരം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല കോര്‍പ്പറേഷനില്‍ നടക്കുന്ന ക്രമക്കേടുകളില്‍ മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും നേരിട്ട് പങ്കുള്ളതായി ആരോപിച്ചു.