കോഴിക്കോട്: സരോവരത്തെ ചതുപ്പില്‍നിന്ന് കണ്ടെത്തിയ മനുഷ്യഅസ്ഥികള്‍ എലത്തൂര്‍ സ്വദേശി വിജിലിന്റേതാണെന്ന സംശയത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായക മുന്നേറ്റം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം പ്രാഥമികഫലത്തില്‍ അസ്ഥികളില്‍ മര്‍ദനമേറ്റതിന്റെ ആഘാതമോ ഒടിവുകളോ ഇല്ലെന്ന് കണ്ടെത്തി. മൃതദേഹം പുറം ആക്രമണത്തിലൂടെ കൊല്ലപ്പെട്ടതല്ലെന്നും മരണത്തിന് ശേഷമാണ് ശരീരം ചതുപ്പില്‍ കുഴിച്ചുമൂടിയതാകാമെന്നും പ്രാഥമിക വിലയിരുത്തല്‍. അസ്ഥികള്‍ ഇപ്പോള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു. ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ അസ്ഥികള്‍ വിജിലിന്റേതാണോ എന്ന് അന്തിമമായി സ്ഥിരീകരിക്കാന്‍ കഴിയൂ.

വിജില്‍ ലഹരി ഉപയോഗിക്കുന്നതിനിടെ മരിച്ചതിനുശേഷമാണ് സംഭവത്തെ മറച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്ന് പ്രതികളായ നിഖിലും ദീപേഷും അന്വേഷണ സംഘത്തോട് മൊഴി നല്‍കിയിരുന്നു. മൃതദേഹം സരോവരത്തിലെ ചതുപ്പില്‍ കുഴിച്ചുമൂടിയതായും ഇവര്‍ സമ്മതിച്ചിരുന്നു. കഴിഞ്ഞ ദിവസം തെലങ്കാനയില്‍ നിന്നാണ് കേസിലെ രണ്ടാമത്തെ പ്രതിയായ രഞ്ജിത്തിനെ പൊലീസ് പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മൂന്ന് പ്രതികള്‍ക്കും വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ നല്‍കുമെന്നും കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുന്നതിന് പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

സരോവര പ്രദേശത്ത് കൂടുതല്‍ തെളിവുകള്‍ക്കായി പരിശോധന ശക്തമാക്കിയിരിക്കുകയാണ്. സ്ഥലത്ത് നിന്ന് ശേഖരിച്ച മറ്റ് അവശിഷ്ടങ്ങളും ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ശക്തമായ സാഹചര്യത്തില്‍ വിജിലിന്റെ മരണകാരണം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഏറെ നിര്‍ണായകമാകുമെന്നാണ് പൊലീസ് വിലയിരുത്തല്‍. പ്രദേശത്ത് പൊലീസ് സാന്നിധ്യം വര്‍ധിപ്പിച്ചിരിക്കുകയാണ്. ആറ് വര്‍ഷം മുന്‍പാണ് വിജിലിനെ കാണാതാകുന്നത്. സരോവരത്തെ ചതുപ്പില്‍ നടത്തിയ തിരച്ചിലില്‍ വിജിലിന്റേത് എന്ന് കരുതുന്ന അസ്ഥി കണ്ടെത്തി. കഴിഞ്ഞ ദിവസം വിജിലിന്റെ ഒരു ഷൂ ചതുപ്പില്‍നിന്ന് കണ്ടെത്തിയിരുന്നു. ഷൂ ഫൊറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

2019 മാര്‍ച്ച് 24-നു കാണാതായ വിജിലിനെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ വിജിലിനെ ചതുപ്പില്‍ കുഴിച്ചുമൂടിയതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. ലഹരി ഉപയോഗത്തിനിടെ മരിച്ച വിജിലിനെ സരോവരത്തെ കുഴിച്ചുമൂടിയെന്നായിരുന്നു മൊഴി. കേസിലെ പ്രതികളായ വിജിലിന്റെ സുഹൃത്തുക്കളുമായ കെ.കെ. നിഖില്‍, ദീപേഷ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചതുപ്പില്‍ പരിശോധന നടത്തുന്നത്.