കൊച്ചി: സൈബറിടത്തില്‍ തട്ടിപ്പില്‍ കുരുങ്ങുന്ന മലയാളികളുടെ എണ്ണം കൂടുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ വീണ്ടും മറ്റൊരു തട്ടിപ്പിന്റെ വിവരങ്ങള്‍ കൂടി പുറത്തു വരുന്നു. മാട്രിമോണിയല്‍ സൈറ്റ് വഴി യുവതിയെ പരിചയപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ പ്രവാസി യുവാവിനും ഭാര്യക്കുമെതിരെ കേസെടുത്ത് പൊലീസ്. ഇരിങ്ങാലക്കുട സ്വദേശികളായ മുതുര്‍ത്തി പറമ്പില്‍ അന്‍ഷാദ് മഹ്‌സില്‍ ഇയാളുടെ ഭാര്യ നിത അന്‍ഷാദ് എന്നിവര്‍ക്ക് എതിരെയാണ് കളമശ്ശേരി സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ 25 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. കേസില്‍ വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി.

കഴിഞ്ഞ സെപ്റ്റംബറിലാണ് കളമശ്ശേരി സ്വദേശിയായ യുവതിയുടെ പരാതിയില്‍ പൊലീസ് പ്രവാസി യുവാവിനെതിരെ കേസ് എടുത്തത്. ഇയാളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയാകുമെന്ന ആശങ്കയിലാണ് പരാതിക്കാരി. രണ്ടാം വിവാഹത്തിന്റെ പേരു പറഞ്ഞാണ് തട്ടിപ്പു നടത്തിയത്. പുനര്‍ വിവാഹത്തിനായി മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന സ്ത്രീകളെ ആള്‍ മാറാട്ടം നടത്തി സാമ്പത്തിക ചൂഷണം നടത്തുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

കളമശ്ശേരി സ്വദേശിയായ യുവതി 2022ലാണ് പുനര്‍ വിവാഹത്തിനായി വേ ടു നിക്കാഹ് എന്ന മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. ഫഹദ് എന്ന പേരില്‍ വ്യാജ മേല്‍വിലാസത്തിലാണ് അന്‍ഷാദ് മാട്രിമോണി സൈറ്റിലൂടെ യുവതിയെ സമീപിക്കുന്നത്. യുവതിയെ ബന്ധപ്പെടുകയും, ഇവരുടെ അമ്മയോട് മകളെ വിവാഹം കഴിക്കാന താത്പര്യം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. താന്‍ വിവാഹ മോചിതന്‍ ആണെന്നും അന്‍ഷാദ് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു. അന്‍ഷാദ് വിദേശത്ത് ആയതിനാല്‍ ഭാര്യ നിതയെ സഹോദരി എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. നിതയും മറ്റൊരാളും കളമശ്ശേരിയില്‍ എത്തി വിവാഹം ഉറപ്പിക്കുകയും ചെയ്തു.

പിന്നീട് ബിസിനസ് തകര്‍ന്നെന്നും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നാട്ടില്‍ വരാന്‍ പറ്റില്ല എന്നും പറഞ്ഞാണ് സഹോദരി എന്ന് പരിചയപ്പെടുത്തിയ ഭാര്യ നിതയുടെ അക്കൗണ്ടിലേക്ക് പൈസ ഇടാന്‍ യുവാവ് ആവശ്യപ്പെട്ടത്. നാട്ടില്‍ വരാന്‍ പറ്റാത്തത് കാരണം ദുബൈ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി ആയി ജയിലില്‍ ആണെന്നാണ് ഇയാള്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ചത്.

ഈ സമയം അന്‍ഷാദ് ഒന്നര മാസത്തെ അവധിക്ക് നാട്ടില്‍ വന്നു പോയി. സംശയം തോന്നിയ യുവതി ഫഹദ് എന്ന പേരില്‍ തന്നിരുന്ന വിലാസത്തില്‍ അന്വേഷിച്ചപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസിലാകുന്നത്. അന്‍ഷാദിന്റെ ഭാര്യ ആണ് നിത എന്നും ദമ്പതികള്‍ക്ക് 7 ഉം 11 ഉം വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടെന്നും പിന്നീട് യുവതിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. അന്‍ഷാദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഭാര്യ നിത നിലവില്‍ ഇടക്കാല ജാമ്യത്തിലാണ്.