ബെംഗളൂരു: തടി കുറയ്ക്കാന്‍ ഭാര്യയെ ഭർത്താവ് ജിമ്മിൽ അയച്ചു. തുടർന്ന് ഭാര്യക്ക് ജിമ്മിലെ ട്രെയിനറുമായി പ്രണയം. പ്രണയം ചോദ്യം ചെയ്ത ഭർത്താവിനെ കൊലപ്പെടുത്താൻ കാമുകനെയും സുഹൃത്തായ പോലീസുകാരെനയും കൂട്ട് പിടിച്ച് കൊലപ്പെടുത്തി യുവതി. സംഭവത്തില്‍ ഭാര്യ ഫ്‌ലോറ അടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്‌ലോറയുടെ ഭര്‍ത്താവായ സുമന്താണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഡോക്ടറാണ്. തെലങ്കാന വാറങ്കലിലാണ് സംഭവം.

കഴിഞ്ഞ മാസം 21ന് സുമന്തിനെ തലക്കടിയേറ്റ് ഗുരുതര പരിക്കുകളോടെ റോഡരികില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുമന്തിന്റെ കൊലപാതക ശ്രമമാണെന്ന് പോലീസ് കണ്ടെത്തുന്നത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് സുമന്ത് മരിക്കുന്നത്. അജ്ഞാതരുടെ ആക്രമണമെന്ന രീതിയില്‍ തുടങ്ങിയ അന്വേഷണത്തില്‍ ഫ്‌ലോറയുടെ ഫോണ്‍ രേഖകളാണ് നിര്‍ണായകമായത്.

2016 ലാണ് സംഗറെഡ്ഡി സര്‍ക്കാര്‍ കോളജിലെ അധ്യാപികയായ ഫ്‌ലോറയും ഡോക്ടര്‍ സുമന്ത് റെഡ്ഡിയും വിവാഹിതരാകുന്നത്. തുടര്‍ന്ന് ഭാര്യക്ക് വണ്ണം കൂടുതൽ ആണെന്ന് പറഞ്ഞു ജിമ്മിൽ അയക്കുകയായിരുന്നു. തുടർന്ന് ജിമ്മിലെ ട്രെയനറായ എറോള സാമുവെലുമായി യുവതി പ്രണയത്തിലാകുകയായിരുന്നു. എന്നാല്‍ ഇക്കാര്യം അറിഞ്ഞ സുമന്ത് യുവതിയെ കൂട്ടി കുടുംബ സമേതം വാറങ്കലിലേക്ക് മാറിതാമസിച്ചു. എന്നാല്‍ അപ്പോഴും ഇവര്‍ പ്രണയം തുടര്‍ന്നു.

ഇക്കാര്യം പറഞ്ഞ് രണ്ടുപേരും തമ്മില്‍ നിരന്തരം വഴക്കിടാന്‍ തുടങ്ങി. തുടര്‍ന്ന് ഫ്‌ലോറ കാമുകന്‍ സാമുവലുമായി ഗൂഢാലോചന നടത്തി സ്വന്തം ഭര്‍ത്താവിനെ വകവരുത്തുകയായിരുന്നു. സുമന്തിനെ കൊല്ലാനായി ഒരുലക്ഷം രൂപയും ഫ്‌ലോറ സാമുവലിന് കൈമാറി. തന്റെ സുഹൃത്തായ പൊലീസ് ഓഫീസര്‍ മഞ്ജുരി രാജ്കുമാറുമൊന്നിച്ച് കഴിഞ്ഞ ഇരുപതിനു വീട്ടിലേക്കു മടങ്ങുകയായിരുന്ന സുമന്തിനെ സാമുവല്‍ ആക്രമിക്കുകയായിരുന്നു. സുമന്തിനെ സാമുവല്‍ ഇരുമ്പ് വടികൊണ്ട് തലക്കടിച്ചു വീഴ്ത്തുകയായിരുന്നു. സാമുവലുമായി നിരന്തര ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ ഗൂഢാലോചന സമ്മതിക്കുകയായിരുന്നു. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.