ലക്നൗ: ഭര്‍ത്താവിന്റെ ആയുസിനായി വ്രതം എടുത്ത ഭാര്യ മണിക്കൂറുകള്‍ക്ക് ശേഷം ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കൗശംബി ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. ശൈലേഷ് (32) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശൈലേഷിന്റെ ഭാര്യ സവിതയെ പോലീസ് അറസ്റ്റ് ചെയ്തു. ശൈലേഷിന് മറ്റൊരു ബന്ധം ഉണ്ടെന്ന സംശയത്തിലാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം സവിത ഒളിവിലായിരുന്നു.

ഭര്‍ത്താവിന്റെ ദീര്‍ഘായുസിനും സുരക്ഷയ്ക്കുമായി ഭാര്യ പകല്‍ മുഴുവന്‍ ആഹാരം കഴിക്കാതെ വ്രതം നോക്കുന്ന ചടങ്ങാണ് കര്‍വാ ചോത്ത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇത് ആചരിക്കുന്നത്. കൗശംബി ജില്ലയില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി നഗര്‍ പ്രദേശത്താണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. കര്‍വാ ചോത്ത് വ്രതം മുറിച്ചതിന് പിന്നാലെ ശൈലേഷും സവിതയുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ശൈലേഷിന്റെ ഭക്ഷണത്തില്‍ സവിത വിഷം കലര്‍ത്തിയതായി ശൈലേഷിന്റെ സഹോദരന്‍ പറയുന്നു.

തൊട്ടുപിന്നാലെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. സവിത വിഷം നല്‍കിയതായി ശൈലേഷ് വെളിപ്പെടുത്തുന്ന വീഡിയോ ആശുപത്രിയില്‍വച്ച് റെക്കോഡ് ചെയ്തിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ സവിതക്കെതിരെ കേസെടുത്ത പോലീസ് തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഒളിവില്‍ കഴിയവേയാണ് സവിതയെ പോലീസ് പിടികൂടിയത്. ശൈലേഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.