തൃശൂര്‍: ബ്യൂട്ടി പാര്‍ലറിലെ വടിവൊത്ത മേക്കപ്പും ജിംനേഷ്യത്തിലെ കഠിനമായ വര്‍ക്കൗട്ടും ഇതൊക്കെയായിരുന്നു പുറംലോകം കണ്ട ശ്രീലക്ഷ്മി. എന്നാല്‍ ഈ വെള്ളിവെളിച്ചത്തിന് പിന്നില്‍ തീരദേശത്തെ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലഹരിയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട ഒരു 'ഡ്രഗ് മാഫിയ ക്വീന്‍' ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. തൃപ്രയാറിലെ പ്രമുഖ ജിംനേഷ്യത്തിലെ ജീവനക്കാരി പെരിങ്ങോട്ടുകര സ്വദേശിനി ശ്രീലക്ഷ്മി (30) ആണ് ഇപ്പോള്‍ പോലീസിന്റെ വലയിലായിരിക്കുന്നത്.വന്‍തോതില്‍ ലഹരിമരുന്ന് വില്‍പന നടത്തിയിരുന്ന യുവതിയെ തൃശ്ശൂര്‍ റൂറല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. കൂടാതെ മയക്ക് മരുന്ന് വില്‍പ്പന നടത്തി അനധികൃതമായി സമ്പാദിച്ച 90500 രൂപയും, ഹാഷിഷ് ഓയില്‍ ചില്ലറ വില്‍പ്പന നടത്താനായി ഉപയോഗിക്കുന്ന് 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു. കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടില്‍ വെച്ചാണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും വലപ്പാട് പൊലീസും ചേര്‍ന്ന് പ്രതിയെ പിടികൂടിയത്.

തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായി ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലഹരിയുടെ ഉറവിടം കണ്ടെത്തിയത്. പൊലീസ്-എക്സൈസ് പരിശോധനകള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രതയോടെയായിരുന്നു ഇവരുടെ ഇടപാടുകള്‍. ഇവരുടെ വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇവര്‍ ലഹരിമരുന്ന് കൈമാറിയിരുന്നത്.

യുവതിക്ക് മയക്ക് മരുന്ന് എത്തിച്ച് നല്‍കിയയാളെക്കുറിച്ചുള്ള നിര്‍ണ്ണായകവിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐ പി എസ് ന്റെ നേതൃത്വത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അബ്ദുല്‍ സലാം, വാടാനപ്പള്ളി ഐഎസ്എച്ച്ഒ മാത്യു, വലപ്പാട് എസ്ഐ എബിന്‍, ഡാന്‍സാഫ് എസ്ഐമാരായ സി ആര്‍ പ്രദീപ്, ഷൈന്‍, എഎസ്ഐ ലിജു ഇയ്യാനി, എസസിപിഒ ബിജു, സിപിഒമാരായ നിഷാന്ത്, സുര്‍ജിത്ത് സാഗര്‍, വലപ്പാട് സ്റ്റേഷനിലെ എസ്ഐ ഉണ്ണി, സിയാദ്, സൈനുദ്ദീന്‍, സിപിഒ ശാലീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.