ബെലഗാവി: രാജ്യത്ത് സ്ത്രീധന പീഡനത്തില്‍ ഒരു കൊലപാതകം കൂടി. സ്ത്രീധനത്തിന്റെ ബാക്കി ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃപിതാവും ചേര്‍ന്ന് ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയിട്ടുണ്ട്. കര്‍ണാടകയിലെ ബെലഗാവിയിലെ ചിക്കോടിയില്‍ അലഖന്നൂര്‍ ഗ്രാമത്തിലാണ് സംഭവം.

ഏഴുമാസം ഗര്‍ഭിണിയായ ദീപ മഗദുമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അഭിഷേകിനെയും പിതാവിനെയും ഹാറുഗേരി പൊലീസ് അറസ്റ്റ് ചെയ്തു. ദീപയെ ഭര്‍ത്താവും ഭര്‍തൃപിതാവും ക്രൂരമായി മര്‍ദിച്ചതായി പോലീസ് പറഞ്ഞു.

ദീപയുടെ കൈകളില്‍ ഉള്‍പ്പെടെ ബ്ലേഡ് കൊണ്ട് വരഞ്ഞത് പോലെ നിരവധി മുറിവുകളും കണ്ടെത്തി. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൃത്യത്തിന് ശേഷം ഭാര്യയുടേത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ അഭിഷേക് ശ്രമിച്ചു. എന്നാല്‍ ദീപയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതോടെ ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സ്ത്രീധനത്തിന്റെ ബാക്കിയായ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് അഭിഷേകും വീട്ടുകാരും ചേര്‍ന്ന് ദീപയെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ദീപയെ ക്രൂരമായി മര്‍ദിച്ച ശേഷം കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.